
കാലിഫോര്‍ണിയ: കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കെതിരെ അമേരിക്കയിലെ ലൊസാഞ്ചലസില്‍ നടക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ നിയോഗിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. (Donald Trump ) കുടിയേറ്റ വിഷയത്തില്‍ രാജ്യത്ത് നടന്നുവന്നിരുന്ന പ്രതിഷേധങ്ങള്‍ ശനിയാഴ്ച അക്രമാസക്തമായതിന് പിന്നാലെയാണ് നടപടി. കാലിഫോര്‍ണിയ ഗവര്‍ണറുടെ എതിര്‍പ്പ് അവഗണിച്ചാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.
പ്രതിഷേധങ്ങളെ നേരിടാന്‍ 2,000 നാഷണല്‍ ഗാര്‍ഡ് സൈനികരെയാണ് ലൊസാഞ്ചലസിലേക്ക് യുഎസ് പ്രസിഡന്റ് നിയോഗിച്ചിരിക്കുന്നത്. ട്രംപിന്റെ നടപടി രാജ്യത്ത് പുതിയ തര്‍ക്കങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്. സൈനികരെ വിന്യസിച്ചത് കാലിഫോര്‍ണിയയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ സൈനിക നടപടി അനാവശ്യമാണെന്നും ഈ നീക്കം സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമായ സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചു.
കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ഇമിഗ്രേഷന്‍ വകുപ്പിന്റെ പരിശോധനകളെ എതിര്‍ത്തായിരുന്നു ലൊസാഞ്ചലസില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. സമാധാനപരമായിരുന്നു ആദ്യഘട്ടത്തില്‍ പ്രതിഷേധം. എന്നാല്‍ ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്ന നിലയിലേക്ക് മാറുകയായിരുന്നു. പ്രതിഷേധക്കാര്‍കടകള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പൊലീസിനും സൈന്യത്തിനും നേരെ കല്ലേറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലുകളില്‍ 15ല്‍ അധികം സൈനികര്‍ക്കും 50ല്‍ അധികം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമസംഭവങ്ങളുടെ പേരില്‍ ഇരുന്നോറോളം പേര്‍ പൊലീസ് പിടിയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ