
വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവ് നാളെ തുടങ്ങും. കോണ്‍ക്ലേവിന് മുന്നോടിയായി എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന യോഗം ഇന്ന് നടക്കും. ഇന്നലെ നടന്ന യോഗത്തില്‍ വോട്ടവകാശമുള്ള 132 പേര്‍ അടക്കം, 179 കര്‍ദിനാള്‍മാരാണ് പങ്കെടുത്തത്.
വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ചയോടെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറി. കോണ്‍ക്ലേവിനു മുന്നോടിയായി സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകള്‍ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്.
മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് എത്ര ദിവസം നീളുമെന്ന് കൃത്യമായി പറയാനാകില്ല. മണിക്കൂറുകള്‍ക്കകം പാപ്പയെ കണ്ടെത്തിയതും, 2 വര്‍ഷവും 9 മാസവും നീണ്ടതുമായ കോണ്‍ക്ലേവുകള്‍ ചരിത്രത്തിലുണ്ട്. വത്തിക്കാന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാകും കോണ്‍ക്ലേവിന്റെ അധ്യക്ഷന്‍.
ജനത്തോട് അടുത്തുനില്‍ക്കുന്ന ഇടയനെയാണ് പുതിയ മാര്‍പാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ക്ലേവിനു മുന്നോടിയായുള്ള കര്‍ദിനാള്‍മാരുടെ ചര്‍ച്ചയില്‍ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ