

ചണ്ഡീഗഢ്: അന്താരാഷ്ട്ര ടി20യിൽ ഇന്ത്യയുടെ സൂപ്പർ പേസറായി വിലയിരുത്തപ്പെടുന്ന അർഷ്ദീപ് സിങ് ഒരു നാണക്കേടിന്റെ റെക്കോർഡിനൊപ്പം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഒരോവറിൽ താരം വഴങ്ങിയത് 7 വൈഡുകൾ. രാജ്യാന്തര ടി20യിൽ ഒരോവറിൽ ഏറ്റവും കൂടുതൽ വൈഡ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിന്റെ റെക്കോർഡിനൊപ്പമാണ് താരം ഇതോടെ എത്തിയത്. അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൾ ഹഖിനും ഇതേ റെക്കോർഡുണ്ട്.
രണ്ടാം ടി20യിൽ താരത്തിന്റെ അർഷ്ദീപിന്റെ ബൗളിങ് മൊത്തത്തിൽ പാളിപ്പോയി. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിന്റെ 11ാം ഓവറിലാണ് താരം തുരുതുരെ വൈഡുകൾ എറിഞ്ഞ് റൺസ് യഥേഷ്ടം വിട്ടുകൊടുത്തത്. ഈ ഓവറിൽ മൊത്തം 13 പന്തുകൾ അർഷ്ദീപ് എറിഞ്ഞു. മത്സരത്തിൽ ഒട്ടാകെ 9 വൈഡുകളാണ് താരം വഴങ്ങിയത്. 4 ഓവറിൽ വിട്ടുകൊടുത്തത് 54 റൺസും.
11ാം ഓവറിലെ ആദ്യ പന്തിൽ തന്നെ അർഷ്‌ദീപിനെ ക്വിന്റൻ ഡി കോക്ക് സിക്സർ തൂക്കി. തൊട്ടടുത്ത പന്താണ് ഈ ഓവറിലെ ആദ്യ പന്ത് വൈഡ്. അടുത്ത പന്തും വൈഡ്. രണ്ടാം പന്ത് ലീഗലായി. എന്നാൽ പിന്നീട് തുടരെ 4 വൈഡുകൾ കൂടി താരം എറിഞ്ഞു. ദക്ഷിണാഫ്രിക്കൻ സ്കോർ അതിനിടെ 100 കടന്നു. അവസാന പന്തിനു തൊട്ടു മുൻപ് ഈ ഓവറിലെ ഏഴാം വൈഡും വന്നു. മൊത്തം ഈ ഓവറിൽ എറിഞ്ഞത് 13 പന്തുകൾ. ഏഴ് എസ്ട്രാസും ഒരു സിക്സുമടക്കം അർഷ്ദീപിന്റെ ഈ ഓവറിൽ 18 റൺസും പിറന്നു.
താരത്തിന്റെ ധാരാളിത്തം ഡഗൗട്ടിലിരുന്ന ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീറിനെ രോഷാകുലനാക്കി. ഗംഭീർ അർഷ്‌ദീപിനെതിരെ രോഷാകുലനാകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. താരം ഇത് രണ്ടാം തവണയാണ് ഇങ്ങനെ ധാരാളിയാകുന്നത്. നേരത്തെ 2022ൽ ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെ 62 റൺസ് അർഷ്ദീപ് വഴങ്ങിയിരുന്നു.
മത്സരത്തിൽ ഇന്ത്യൻ ബൗളർമാരെല്ലാം ചേർന്നു 16 വൈഡുകൾ വഴങ്ങി. രാജ്യാന്തര ടി20യിൽ ഇന്ത്യൻ ടീം ഏറ്റവും കൂടുതൽ വൈഡുകൾ വഴങ്ങുന്ന മത്സരങ്ങളിൽ ഈ പോരാട്ടം രണ്ടാമതെത്തി. 2009ൽ മൊഹാലിയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 17 വൈഡുകൾ ഇന്ത്യ വഴങ്ങിയിരുന്നു. 2018ൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഇന്ത്യൻ ബൗളർമാർ 16 വൈഡുകൾ വഴങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates