ആറ് പന്തിൽ 21 റൺസ്; തച്ചുതകർത്ത് ഫാബിയൻ അലൻ; വീണ്ടും തല്ലുകൊണ്ട് അഖില ധനഞ്ജയ; വിൻഡീസിന് പരമ്പര

ആറ് പന്തിൽ 21 റൺസ്; തച്ചുതകർത്ത് ഫാബിയൻ അലൻ; വീണ്ടും തല്ലുകൊണ്ട് അഖില ധനഞ്ജയ; വിൻഡീസിന് പരമ്പര
ഫാബിയൻ അലൻ/ ട്വിറ്റർ
ഫാബിയൻ അലൻ/ ട്വിറ്റർ
Updated on
1 min read

ആന്റിഗ്വ: ആവേശകരമായ പോരാട്ടത്തിനൊടുവിൽ വിജയം സ്വന്തമാക്കി ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര പിടിച്ചെടുത്ത് വെസ്റ്റിൻഡീസ്. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് വിൻഡീസ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. വിൻഡീസ് 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര വിൻഡീസ് 2-1നാണ് നേടിയത്. 

അവസാന രണ്ടോവറിൽ 20 റൺസായിരുന്നു വിൻഡീസിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഫാബിയൻ അലൻ ആറ് പന്തിൽ 21 റൺസ് അടിച്ചു കൂട്ടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഒന്നാം ടി20യിൽ ആറ് പന്തിൽ ആറ് സിക്സുകൾ വഴങ്ങിയ അഖില ധനഞ്ജയ തന്നെയായിരുന്നു ഇത്തവണയും തല്ല് കൊണ്ട ബൗളർ. അന്ന് പൊള്ളാർഡ് ആറ് പന്തുകൾ സിക്സിന് തൂക്കിയെങ്കിൽ ഇത്തവണ മൂന്ന് പന്തുകൾ അതിർത്തി കടത്തിയാണ് ഫാബിയൻ അലൻ വിൻഡീസിനെ വിജയത്തിലേക്ക് നയിച്ചത്. 

നേരത്തെ നിക്കോളാസ് പൂരൻ (23), ലെൻഡൽ സിമൺസ് (26), എവിൻ ലൂയിസ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ക്രിസ് ഗെയ്ൽ (13), കീറോൺ പൊള്ളാർഡ് (0), റോവ്മാൻ പവൽ (7), ഡ്വെയ്ൻ ബ്രാവോ (0) എന്നിവരാണ് പുറത്തായ മറ്റു വിൻഡീസ് താരങ്ങൾ. അലനൊപ്പം ജേസൺ ഹോൾഡർ (14) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ലക്ഷൻ സൻഡാകൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര, വാനിഡു ഹസരെങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, ദിനേശ് ചാൻഡിമൽ (54), അഷൻ ഭണ്ഡാര (44) എന്നിവർ പുറത്താകാതെ പൊരുതിയാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ധനുഷ്‌ക ഗുണതിലക (9), പതും നിസങ്ക (5), നിരോഷൻ ഡിക്ക്‌വെല്ല (4), എയ്ഞ്ചലോ മാത്യൂസ് (11) എന്നിവരാണ് പുറത്തായ താരങ്ങൾ. വിൻഡീസിനായി ഫാബിയൻ അലൻ, കെവിൻ സിൻക്ലയർ, ജേസൺ ഹോൾഡർ, ഒബെദ് മക്‌കോയ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഫാബിയൻ അലനാണ് കളിയിലെ താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com