

ബാഴ്സ: ബാഴ്സയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മെസിക്കൊപ്പം ഒരുമിച്ച് കളിക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് സെർജിയോ അഗ്യുറോ. മെസിക്കൊപ്പം കളിക്കുന്നത് ആനന്ദിപ്പിക്കുന്നതാണ്. അതിന് കഴിയുമെന്നാണ് പ്രതീക്ഷ,ബാഴ്സയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടതിന് പിന്നാലെ അഗ്യുറോ പറഞ്ഞു.
മെസി ഇവിടെ തുടരുമെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ തുടർന്നാണ് ക്ലബിന് വേണ്ടി ഞങ്ങളുടെ ഏറ്റവും മികവ് പുറത്തെടുക്കാൻ ശ്രമിക്കും, അഗ്യുറോ പറഞ്ഞു. അഗ്യുറോയുടെ വരവ് ബാഴ്സയിൽ തുടരാൻ മെസിയെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല മെസിയുമായി പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ ബാഴ്സ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
മെസിയുടെ പിതാവുമായി കരാർ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഇരുകൂട്ടരും ചർച്ചയിൽ സന്തുഷ്ടരാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ വന്നത്. അഗ്യുറോയെ ടീമിലേക്ക് എത്തിച്ചത് ബാഴ്സയെ അഴിച്ചുപണിയുന്നതിന്റെ ഭാഗമാണെന്നാണ് ക്ലബ് പ്രസിഡന്റ് ജോവാൻ ലപോർത പറഞ്ഞത്. മെസി ബാഴ്സയിൽ തുടരണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് മെസിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ലാ ലീഗയിൽ മൂന്നാം സ്ഥാനത്തായാണ് ബാഴ്സ സീസൺ അവസാനിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോട് തോറ്റ് പുറത്തായി. യൂറോപ്യൻ സൂപ്പർ ലീഗുമായി മുൻപോട്ട് പോകുന്നതിനാൽ യുവേഫയുടെ വിലക്കും ബാഴ്സയ്ക്ക് മേൽ വീഴാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേയും വലിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡോടെയാണ് അഗ്യുറോ ബാഴ്സയിലേക്ക് വരുന്നത്.
260 ഗോളുകളാണ് സിറ്റിക്കായി അഗ്യുറോയുടെ പേരിലുള്ളത്. 275 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 184 ഗോളുകളും അക്കൗണ്ടിലുണ്ട്.നിലവിൽ കോപ്പ അമേരിക്കയാണ് അർജന്റീനിയൻ താരത്തിന് മുൻപിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates