

തിരുവനന്തപുരം: കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് ജയം. ആദ്യ ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ആലപ്പി 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോർ - തൃശൂർ ടൈറ്റൻസ് - 19.5 ഓവറിൽ 140 ആലപ്പി റിപ്പിൾസ് 18.5 ഓവറിൽ 142 - 7
ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ ടോസ് നേടിയ ടൈറ്റൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അക്കൗണ്ട് തുറക്കും മുൻപേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനിൽ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ കെ. ആർ. രോഹിത് മടങ്ങി. പത്ത് റൺസെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറിൽ അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകർപ്പൻ സിക്സറുകളുമായി തുടങ്ങിയ ഇമ്രാൻ, അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.
അഞ്ചാം വിക്കറ്റിൽ എസ്. ഷാരോണും ഷോൺ റോജറും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 14 റൺസെടുത്ത ഷാരോണിനെ പുറത്താക്കി അജ്നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറിൽ ഏഴ് റൺസെടുത്ത മുഹമ്മദ് ഇനാൻ, സിബിൻ ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജറെയും പ്രസൂൺ പ്രസാദിനെയും ഒരേ ഓവറിൽ പുറത്താക്കി അജ്നാസ് ടൈറ്റൻസിന് വീണ്ടും പ്രഹരമേൽപ്പിച്ചു. ഒടുവിൽ ഒൻപതാം വിക്കറ്റിൽ ബിജു നാരായണനും ആസിഫ് സലാമും ചേർത്ത 49 റൺസിന്റെ കൂട്ടുകെട്ടാണ് ടൈറ്റൻസിനെ 140-ൽ എത്തിച്ചത്. ആസിഫ് സലാം 16 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. 25 പന്തുകളിൽ നിന്ന് 37 റൺസുമായി ബിജു നാരായണൻ പുറത്താകാതെ നിന്നു. ഷോൺ റോജർ 24 പന്തിൽ നിന്ന് 27 റൺസ് നേടി ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്നും വിനിൽ, അഭിജിത് പ്രവീൺ, സിബിൻ ഗിരീഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിയൂടെ തടുക്കവും തകർച്ചയോടെയായിരുന്നു.ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണു. മുഹമ്മദ് ഇർഷാദിന്റെ പന്തുകളിൽ ആകാശ് പിള്ളയും സച്ചി ബേബിയും അക്കൗണ്ട് തുറക്കാതെ മടങ്ങി.മൂന്നാം വിക്കറ്റിൽ മുഹമ്മദ് ആസ്ഹറുദ്ദീനും അരുൺ. കെ.എയും ചേർന്ന് 38 റൺസ് കൂട്ടിചേർത്തു. എന്നാൽ 20 റൺസെടുത്ത അരുണിനെ പുറത്താക്കി ഇർഷാദ് ആലപ്പിക്ക് വീണ്ടും പ്രഹരം എൽപ്പിച്ചു.തുടർന്നെത്തിയ അക്ഷയിയും മുഹമ്മദ് അസറുദ്ദീനും ചേർന്നുള്ള കൂട്ടുകെട്ടിൽ 24 റൺസ് പിറന്നു.എന്നാൽ 19 റൺസെടുത്ത അസർ പുറത്തായത് ആലപ്പിക്ക് തിരിച്ചടിയായി. തൊട്ട് പിറകെ അഭിജിത്ത് പ്രവീണും അക്ഷയിയും കൂടി മടങ്ങിയതോടെ ആറിന് 71 റൺസെന്ന നിലയിലായിരുന്നു ആലപ്പി. അഭിജിത്ത് പ്രവീണും 5 റൺസും അക്ഷയ് 19 റൺസുമെടുത്തു. തുടർന്ന് 8-ാം വിക്കറ്റിൽ സിബിൻ ഗിരീഷും ശ്രീരുപും ചേർന്നുള്ള 60 റൺസ് കൂട്ടുകെട്ടാണ് ആലപ്പിക്ക് വിജയമൊരുക്കിയത്. ഇരുവരും 31 റൺസ് വീതം നേടി. വിജയത്തിന് തൊട്ടരികെ ശ്രീരൂപ് പുറത്തായെങ്കിലും ഏഴ് പന്ത് ബാക്കി നൽക്കെ ആലപ്പി വിജയത്തിലെത്തിയത്. തൃശൂർ ടൈറ്റൻസിന് വേണ്ട് മുഹമ്മദ് ഇർഷാദ് നാല് വിക്കറ്റും,പി.നാസൽ ആസിഫ് സലാം എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
നാളെ നടക്കുന്ന ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസിനെ നേരിടും. രണ്ടാം മത്സരത്തിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ആലപ്പി റിപ്പിൾസ് നാലാം സ്ഥാനക്കാരായ കാലിക്കറ്റിനെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates