

അമരാവതി: ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് കിരീടം സമ്മാനിച്ച താരങ്ങള്‍ക്ക് കൈനിറയെ പാരിതോഷികവുമായി സംസ്ഥാന സര്‍ക്കാരുകള്‍. ആന്ധ്രാപ്രദേശില്‍ നിന്നു ഇന്ത്യന്‍ ടീമിലെത്തിയ ശ്രീ ചരണിയ്ക്ക് ഭൂമി, പണം, സർക്കാർ ജോലി എന്നിവ നല്‍കുമെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ സ്മൃതി മന്ധാന, ജെമിമ റോഡ്രിഗ്‌സ്, രാധ യാദവ് എന്നിവര്‍ക്ക് രണ്ടേകാല്‍ കോടി രൂപ സമ്മാനമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
2.5 കോടി രൂപ, 1000 സ്‌ക്വയര്‍ ഫീറ്റ് ഹൗസിങ് പ്ലോട്ട്, സർക്കാർ സർവീസിൽ ഗ്രൂപ്പ് വണ്‍ റാങ്ക് ജോലി എന്നിവയാണ് ശ്രീചരണിയ്ക്കു സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ലോകകപ്പ് നേട്ടത്തില്‍ ചന്ദ്രബാബു നായിഡു ശ്രീചരണിയെ അദ്ദേഹം ഓഫീസിലേക്ക് വിളിച്ചു വരുത്തി അഭിനന്ദിച്ചു. ശ്രീ ചരണിയ്‌ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ മിതാലി രാജുമുണ്ടായിരുന്നു.
രണ്ടേകാല്‍ കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്മൃതി മന്ധാന, ജെമിമ, രാധ എന്നിവര്‍ക്കു നല്‍കാനൊരുങ്ങുന്നത്. തന്റെ ഔദ്യോഗിക വസതിയിലേക്ക് ഈ മൂന്ന് താരങ്ങളേയും ഫഡ്‌നാവിസ് ക്ഷണിച്ചു വരുത്തി താരങ്ങളെ ആദരിച്ചു. മൂവരും മഹാരാഷ്ട്രയുടെ അഭിമാന താരങ്ങളാണെന്നു അദ്ദേഹം അഭിനന്ദിച്ചു. വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് താരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ 52 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതിയത്. രണ്ട് പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പിനാണ് ഇത്തവണ നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വിരാമമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates