

ലണ്ടൻ: പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ തോൽവി അറിഞ്ഞ് ചാംപ്യൻമാരായ ആഴ്സണൽ. എവേ പോരാട്ടത്തിൽ ബ്രൈറ്റൻ ഗണ്ണേഴ്സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തുരത്തി. എല്ലാ ടൂർണമെന്റുകളിലുമായി ആഴ്സണൽ നടത്തിയ 9 ജയങ്ങളുടെ മുന്നേറ്റത്തിനും തിരശ്ശീല വീണു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആഴ്സണൽ അവസാനമായി ഒരു ടീമിനെതിരെ മൂന്ന് ഗോൾ വഴങ്ങുന്നത്. അതിനു ശേഷം ആദ്യമായാണ് അവർ 3 ഗോൾ വഴങ്ങി തോൽക്കുന്നത്.
ആഴ്സണൽ പ്രതിരോധത്തിലെ അപ്രതീക്ഷിത വീഴ്ചകൾ തുറന്നു കാണിച്ച തോൽവിയാണിത്. സമീപകാലത്ത് ഗണ്ണേഴ്സ് നടത്തിയ ഏറ്റവും മോശം പ്രകടനവും ആരാധകർ കണ്ടു.
ക്ലബിന്റെ 125ാം വാർഷികം ആഘോഷിക്കുന്ന ബ്രൈറ്റൻ മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ആഴ്സണലിനു മേൽ വലിയ സമ്മർദ്ദമുണ്ടാക്കി. പാസ്കൽ ഗ്രോസ്, ചരലാമ്പോസ് കൊസ്റ്റൗലാസ് എന്നിവരുടെ ബോക്സിനു പുറത്തു നിന്നുള്ള മനോഹരമായ ഷോട്ടുകളിൽ ഗോൾ നേടി ആദ്യ പകുതിയിൽ തന്നെ ബ്രൈറ്റൻ 2-0ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെമ ആൻഡ്രെസ് ഹെഡ്ഡറിലൂടെ മൂന്നാം ഗോളും വലയിലാക്കി. കളിയുടെ 31, 45, 57 മിനിറ്റുകളിലാണ് ആഴ്സണൽ വലയിൽ ബ്രൈറ്റൻ പന്ത് നിക്ഷേപിച്ചത്. മൂന്നാം ഗോൾ പീരങ്കിപ്പടയുടെ തിരിച്ചു വരവ് സാധ്യത പൂർണമായി അടയ്ക്കുന്നതായിരുന്നു.
ആർട്ടേറ്റയെ തന്ത്രം കൊണ്ട് വീഴ്ത്തി ഹർസലർ
സാധാരണയായി ആഴ്സണൽ പുറത്തെടുക്കുന്ന ശാരീരിക മേധാവിത്വവും പ്രസ്സിങ് ശൈലിയും തിരിച്ച് പ്രയോഗിച്ചാണ് ബ്രൈറ്റന്റെ 33കാരനായ പരിശീലകൻ ഫാബിയൻ ഹർസലർ ചാംപ്യൻമാരെ വീഴ്ത്താൻ തന്ത്രമൊരുക്കിയത്. ഡിഗോ ഗോമസ്, മാക്സിം ഡി ക്യുപ്പർ എന്നിവരുടെ കരുത്തുറ്റ പ്രസ്സിങ് കളിക്ക് വേഗം കൂട്ടി. മിഡ്ഫീൽഡിൽ യാസിൻ അയാരിയും പാസ്കൽ ഗ്രോസും തളർച്ചയില്ലാതെ ഓടിക്കളിച്ചപ്പോൾ പ്രതിരോധത്തിൽ ലൂക്കാ വുസ്കോവിച് ആക്രമണങ്ങളെ സമർഥമായി തന്നെ നേരിട്ടു.
പ്രതിരോധ വീഴ്ച
ഈ കളിക്ക് മുൻപ് ആഴ്സണൽ ഒറ്റ ഗോൾ മാത്രമായിരുന്നു വഴങ്ങിയത്. അതിനാൽ തന്നെ ബ്രൈറ്റനെതിരെ അവരുടെ ഡിഫൻസ് അമ്പേ പാളിയെന്നു പറഞ്ഞാൽ തെറ്റില്ല. ആദ്യ രണ്ട് ഗോളുകളും ബ്രൈറ്റൻ ബോക്സിനു പുറത്തു നിന്നാണ് നേടിയതെങ്കിലും എതിർ ടീം കളിക്കാർക്ക് കൃത്യമായി ഇടം കൊടുക്കുകയും പന്ത് തടയുന്നതിൽ പരാജയപ്പെടുകയും ചെയ്തത് ഗണ്ണേഴ്സ് പ്രതിരോധത്തിന്റെ വീഴ്ചയായിരുന്നു.
ആദ്യ ഗോളിൽ റിക്കാർഡോ കലാഫിയോരിയുടേയും ഗബ്രിയേലിന്റേയും പിഴവുകളാണ് കാരണമായത്. രണ്ടാം ഗോളിൽ ഗബ്രിയേലിനും എസ്രി കോൻസയ്ക്കും വേഗത്തിൽ പ്രതികരിക്കാൻ സാധിക്കാതെ പോയി. മത്സരത്തിൽ ഭൂരിഭാഗം സമയത്തും ബാക്ക് ഫൂട്ടിലായിരുന്നു ആഴ്സണൽ. മാർക്കിങിലെ പിഴവുകളും സമ്മർദ്ദ ഘട്ടങ്ങളിൽ പന്ത് മുന്നോട്ട് എത്തിക്കാൻ സാധിക്കാത്തതും അവരെ കുടുക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates