

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഓസ്‌ട്രേലിയ. മൂന്നാം ദിനം കളി നിർത്തുമ്പോൾ അവര്‍ നിലവില്‍ 134 റൺസ് ലീഡുമായി മുന്നോട്ടു പോകുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 384 റണ്‍സില്‍ അവസാനിപ്പിച്ച അവര്‍ നിലവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍.
ഓപ്പണര്‍ ട്രാവിസ് ഹെഡും പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓസീസിനായി സെഞ്ച്വറി നേടി. 166 പന്തില്‍ 24 ഫോറും ഒരു സിക്സും സഹിതം ഹെഡ് 163 റണ്‍സുമായി പുറത്തായി. 37ാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയ സ്മിത്ത് 129 റണ്‍സുമായി ബാറ്റിങ് തുടരുന്നു. താരം 15 ഫോറും ഒരു സിക്‌സും തൂക്കി. 42 റണ്‍സുമായി ബ്യു വെബ്‌സ്റ്ററാണ് സ്മിത്തിനൊപ്പം ക്രീസിലുള്ളത്.
മര്‍നസ് ലാബുഷെയ്ന്‍ (48), കാമറൂണ്‍ ഗ്രീന്‍ (37) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. രാത്രി കാവല്‍ക്കാരന്‍ മിച്ചല്‍ നെസര്‍ 90 പന്തുകള്‍ ചെറുത്ത് 24 റണ്‍സെടുത്തതു നിര്‍ണായകമായി. ജാക്ക് വെതറാള്‍ഡ് (24), അവസാന ടെസ്റ്റ് കളിക്കുന്ന ഉസ്മാന്‍ ഖവാജ (17), അലക്‌സ് കാരി (16) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്റ്റോക്‌സ് രണ്ടും വിക്കറ്റെടുത്തു. ജോഷ് ടോംഗ്, ജേക്കബ് ബേതേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ജോ റൂട്ടിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്സില്‍ ബലമായത്. ഇന്നിങ്സിലെ അവസാന വിക്കറ്റായാണ് റൂട്ട് മടങ്ങിയത്. കരിയറിലെ 41ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സിഡ്നിയില്‍ നേടിയത്. ഈ പരമ്പരയിലേയും ഓസീസ് മണ്ണിലേയും താരത്തിന്റെ രണ്ടാം സെഞ്ച്വറിയുമാണ് സിഡ്നിയിലേത്. 242 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം താരം 160 റണ്‍സ് അടിച്ചെടുത്തു.
ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരാള്‍. താരം 6 ഫോറും ഒരു സിക്സും സഹിതം 84 റണ്‍സ് സ്വന്തമാക്കി. ജാമി സ്മിത്താണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 46 റണ്‍സുമായി മടങ്ങി.
ഓസ്ട്രേലിയന്‍ നിരയില്‍ മിച്ചല്‍ നെസര്‍ 4 വിക്കറ്റുകളുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കമാറൂണ്‍ ഗ്രീന്‍, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates