

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തിനു പിന്നാലെ ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്ഥാൻ പിന്നീട് യു ടേൺ അടിച്ച് യുഎഇയ്ക്കെതിരെ മത്സരിക്കാനിറങ്ങിയിരുന്നു. എന്നാൽ ഒരു മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. വിഷയത്തിൽ പാക് ടീമിനെ നടപടിയ്ക്കൊരുങ്ങുകയാണ് ഐസിസി.
ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ടോസ് സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്ക് കൈ കൊടുക്കാത്തതിനു കാരണം മാച്ച് ആൻഡി പൈക്രോഫ്റ്റാണെന്നായിരുന്നു പാക് ആരോപണം. അദ്ദേഹത്തിനെ ഓഫീഷ്യൽ സ്ഥാനത്തു നിന്നു പുറത്താക്കണമന്ന പാക് ആവശ്യം ഐസിസി തള്ളിയതോടെയാണ് അവർ ബഹിഷ്കരണം പിൻവലിച്ച് അവസാന നിമിഷം വീണ്ടും കളിക്കാനെത്തിയത്.
ഒരു മണിക്കൂറാണ് മത്സരം വൈകിയത്. ഇതടക്കമുള്ള കാര്യങ്ങൾ ഗുരുതര അച്ചടക്ക ലംഘനമായാണ് ഐസിസി വിലയിരുത്തുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഐസിസിയുടെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ സൻജോഗ് ഗുപ്ത പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനു ഇ മെയിൽ അയച്ചിട്ടുണ്ട്.
മത്സരം വൈകിയതു മാത്രമല്ല ഐസിസി അച്ചടക്ക ലംഘനമായി കാണുന്നത്. യുഎഇക്കെതിരായ മത്സരത്തിലും പൈക്രോഫ്റ്റായിരുന്നു മാച്ച് റഫറി. അതിനിടെ പൈക്രോഫ്റ്റുമായി പാക് കോച്ച് മൈക്ക് ഹെസനും ക്യാപ്റ്റൻ സൽമാൻ ആഘയും ചർച്ച നടത്തിയിരുന്നു. ചർച്ച നടക്കുന്നതിനിടെ പാക് ടീമിന്റെ മീഡിയ മാനേജർ നയിം ഗിലാനി അവിടേക്ക് കടന്നു വന്നത് അച്ചടക്ക ലംഘനമാണെന്നു ഐസിസി പറയുന്നു. ടീം മാനേജർമാർക്ക് പ്രവേശനമില്ലാത്ത ഇടത്ത് അനിധികൃതമായി കയറിയെന്നാണ് ഐസിസി വ്യക്തമാക്കുന്നത്. പ്രവേശനമില്ലാത്ത സ്ഥലത്ത് മീഡിയ മാനേജർ വന്നതും വിഡിയോ പകർത്തിയതും ഐസിസി ഗൗരവതരമായാണ് കാണുന്നത്. ഇക്കാര്യത്തിൽ പാക് ടീമിനോട് ഐസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിനാലാണ് യുഎഇക്കെതിരെ കളിക്കാനിറങ്ങിയത് എന്നായിരുന്നു പാകിസ്ഥാന്റെ പുതിയ ഭാഷ്യം. എന്നാല്‍ അതു ഐസിസി തള്ളി. ആശയവിനിമയത്തിലുണ്ടായ അപകാതയ്ക്ക് ഖേദം പ്രടിപ്പിക്കുക മാത്രമാണ് പൈക്രോഫ്റ്റ് ചെയ്തത് എന്നാണ് ഐസിസി വിശദീകരിച്ചത്. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകള്‍ നല്‍കിയാല്‍ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates