

അബുദാബി: ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തിൽ ആതിഥേയരായ യുഎഇക്കെതിരെ ഇന്ത്യ അനായാസ വിജയം നേടിയപ്പോൾ മലയാളി താരം സഞ്ജു സാംസണ് ബാറ്റിങിനു ഇറങ്ങേണ്ടി വന്നില്ല. എന്നാൽ മറ്റൊരു മലയാളി താരം ഇന്നലെ ബാറ്റിങിനു ഇറങ്ങി അതിവേഗം റൺസടിച്ച് ടോപ് സ്കോററായി. യുഎഇ നിരയിൽ കളിച്ച അവരുടെ ഓപ്പണർ അലിഷാൻ ഷറഫു.
ഹർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ തുടരെ രണ്ട് ബൗണ്ടറികൾ നേടിയാണ് മലയാളി താരം തുടങ്ങിയത്. ബുംറയുടെ രണ്ടാം ഓവറിൽ ഫോറും അക്ഷർ പട്ടേലിനെ സിക്സും തൂക്കി. 17 പന്തിൽ 22 റൺസുമായി യുഎഇയുടെ സക പ്രതീക്ഷയും പേറി നിന്ന താരത്തെ ഒടുവിൽ ബുംറ ഒരു യോർക്കറിൽ ക്ലീൻ ബൗൾഡാക്കി മടക്കി. താരം 3 ഫോറും ഒരു സിക്സും തൂക്കി ആശിച്ച തുടക്കം ടീമിനു നൽകിയെങ്കിലും പിന്നീടെത്തിയവർക്ക് ആതു മുതലാക്കാൻ കഴിഞ്ഞില്ല.
യുഎഇ അണ്ടർ 19 ടീമിന്റെ നായകനായിരുന്നു അലിഷാൻ ഷറഫു. ഈ വിഭാഗത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ യുഎഇ താരമെന്ന അപൂർവ നേട്ടവും അലിഷാനുണ്ട്. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റേയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടേയും മകനാണ് അലിഷാൻ ഷറഫു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 13.1 ഓവറില്‍ 57 റണ്‍സിനു ഓള്‍ ഔട്ടായി. മറുപടി പറഞ്ഞ ഇന്ത്യ 4.3 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 60 റണ്‍സെടുത്താണ് വിജയിച്ചത്.
2.1 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെ മിന്നും ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. താരമാണ് കളിയിലെ കേമനായതും. ശിവം ദുബെ 2 ഓവറില്‍ 4 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു.
ബാറ്റിങില്‍ ഇന്ത്യക്കായി ഓപ്പണര്‍ അഭിഷേക് ശര്‍മ 3 സിക്‌സും 2 ഫോറും സഹിതം 16 പന്തില്‍ 30 റണ്‍സെടുത്തു ജയം വേഗത്തിലാക്കി. സഹ ഓപ്പണര്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ഗില്‍ 9 പന്തില്‍ 20 റണ്‍സുമായും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 7 റണ്‍സുമായും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
