

മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ടെസ്റ്റ് നായകനായ ശുഭ്മാൻ ഗിൽ ടി20 വൈസ് ക്യാപ്റ്റനായി ടീമിൽ തിരിച്ചത്തിയിരുന്നു. ഗിൽ വന്നതോടെ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ എന്ന സംശയമാണ് പലരും ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ മറു ചോദ്യം ചോദിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസവുമായ സുനിൽ ഗാവസ്കർ. ഗിൽ ഉള്ള ടീമിൽ സഞ്ജുവിനെ കളിപ്പിച്ചാൽ എന്താണ് പ്രശ്നം എന്നു ഗാവസ്കർ ചോദിക്കുന്നു.
പ്രതിഭാധനനായ താരമാണ് സഞ്ജു. അദ്ദേഹത്തെ പോലെ ഒരാളെ ബഞ്ചിലിരുത്തുന്നത് ശരിയല്ല. ബാറ്റിങ് ഓർഡറിൽ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ കെൽപ്പുള്ള ക്ലാസ് കളിക്കാരനാണ് അദ്ദേഹമെന്നും ഗാവസ്കർ.
'ബാറ്റിങ് ഓർഡറിൽ കുറച്ചു താഴെ ഇറങ്ങേണ്ടി വന്നാലും സഞ്ജുവിനെ ഉൾപ്പെടുത്തുന്നതിൽ എന്താണ് പ്രശ്നം. 5, 6 സ്ഥാനങ്ങളിലൊന്നിൽ സഞ്ജുവിനെ കളിപ്പിക്കാമല്ലോ. അദ്ദേഹം മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. അതിനാൽ പ്ലെയിങ് ഇലവനിൽ നിന്നു തഴയുന്നത് യുക്തിയല്ല. പ്രതിഭാധനനായ താരമായ അദ്ദേഹം ഏതു സ്ഥാനത്തും കളിക്കും. ബാറ്റിങ് ഓർഡറിൽ താഴെയും അദ്ദേഹം കളിച്ചിട്ടുണ്ട്. സഞ്ജുവിനെ ആലോചിച്ച് വെറുതെ ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഒരു ക്ലാസ് താരമാണ് അദ്ദേഹം.'
'പ്ലെയിങ് ഇലവൻ, ബാറ്റിങ് ഓർഡർ ഇതെല്ലാം ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് നിൽക്കുന്നത്. എതിരാളികൾ, പിച്ചിന്റെ സ്വഭാവം, എതിർ ടീമിന്റെ ബൗളിങ് ശക്തി ദൗർബല്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ നോക്കേണ്ടതുണ്ട്. ഓപ്പണിങിൽ ശുഭ്മാൻ ഗിൽ- അഭിഷേക് ശർമ സഖ്യമായിരിക്കും. ഈ പഞ്ചാബി സഖ്യത്തെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. മൂന്നാം നമ്പറിൽ തിലക് വർമയും നാലാം സ്ഥാനത്തും ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളിക്കട്ടെ.'
'സ്കോർ പിന്തുടരുന്ന ഘട്ടത്തിലാണെങ്കിൽ ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ എന്നിവരിൽ ഒരാളെ അഞ്ചാമത് ഇറക്കാം. ഇവർക്കു പുറമേ അക്ഷർ പട്ടേലുമുണ്ട്. ബാർബഡോസിലെ ടി20 ലോകകപ്പ് ഫൈനലിൽ അദ്ദേഹം പുറത്തെടുത്ത പ്രകടനം ഓർമയില്ലേ. ഇതാണ് ഏറ്റവും നല്ല ബാറ്റിങ് ലൈനപ്പ്.'
'ഇനി ബൗളിങിൽ ജസ്പ്രിത് ബുംറയ്ക്കൊപ്പം അർഷ്ദീപ് സിങിനെയാണ് ഞാൻ പരിഗണിക്കുക. ഓൾ റൗണ്ടർമാരായി അക്ഷറും ഹർദിക് പാണ്ഡ്യയുമുണ്ടല്ലോ. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും. ശിവം ദുബെ, ജിതേഷ് ശർമ, ഹർഷിത് റാണ, റിങ്കു സിങ് എന്നിവർക്ക് പ്ലെയിങ് ഇലവനിൽ ഇടം കിട്ടാൻ പ്രയാസമായിരിക്കും'- ഗാവസ്കർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
