

കൊളംബോ: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് പാകിസ്ഥാനും ശ്രീലങ്കയും നേര്‍ക്കുനേര്‍. ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും. പാകിസ്ഥാന് ജയത്തില്‍ കുറഞ്ഞതൊന്നും രക്ഷക്കെത്തില്ല. ശ്രീലങ്കയാകട്ടെ ഇന്ത്യയോടു അവസാനം വരെ പൊരുതിയതിന്റെ ആത്മവിശ്വാസത്തിലാണ്.
മഴ പെയ്യരുതെന്നു ഇന്ന് ഏറ്റവും കൂടുതല്‍ പ്രാര്‍ഥിക്കുന്ന ടീം പാകിസ്ഥാനാകും. മഴ പെയ്ത് കളി മുടങ്ങിയാല്‍ അവര്‍ക്ക് മടങ്ങാം. കാരണം പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് അത്രയും പരിതാപകരം ആണ്. ഇന്ത്യയോടേറ്റ കനത്ത പരാജയമാണ് അവര്‍ക്ക് വന്‍ തിരിച്ചടിയായി മാറിയത്. ഈ മത്സരത്തിനു റിസര്‍വ് ദിനം ഇല്ല എന്നതും എടുത്ത പറയേണ്ടതുണ്ട്.
ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് വരെ പാകിസ്ഥാന്‍ കിരീടം നേടുമെന്നായിരുന്നു പല ക്രിക്കറ്റ് പണ്ഡിതരുടേയും പ്രവചനം. ആദ്യ കളികളില്‍ അവര്‍ അതിന്റെ മികവും കാണിച്ചു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ രണ്ട് ദിവസം നീണ്ട പോരാട്ടത്തില്‍ ഇന്ത്യയോടു അവര്‍ സംപൂര്‍ണമായി കീഴടങ്ങുന്ന സ്ഥിതിയായിരുന്നു. അവരുടെ ബൗളര്‍മാര്‍ സമ്മര്‍ദ്ദം താങ്ങുന്നതില്‍ പരാജയപ്പെട്ടു. ബാറ്റര്‍മാര്‍ക്ക് റണ്‍സ് ചെയ്‌സ് ചെയ്യാന്‍ സാധിച്ചതുമില്ല.
ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നീ മൂന്ന് പേസര്‍മാരാണ് പാകിസ്ഥാന്റെ വജ്രായുധങ്ങള്‍. പരിക്കേറ്റ് നസീം ടൂര്‍ണമെന്റില്‍ ഇനി കളിക്കില്ലെന്നു ഉറപ്പായി. ഹാരിസിനും പരിക്കുണ്ട്. താരവും ഇന്ന് ഇറങ്ങിയേക്കില്ല. ഇരുവരുടേയും അഭാവം പാകിസ്ഥാന് വൻ തിരിച്ചടിയാണ്. ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഓപ്പണര്‍ ഫഖര്‍ സമാനും ഇന്ന് കളിക്കില്ല.
സ്പിന്നിനു അനുകൂല പിച്ചായതിനാല്‍ പാകിസ്ഥാന്‍ മുഹമ്മദ് നവാസിനു അവസരം നല്‍കും. ഷഹീന്‍ അഫ്രീദി നയിക്കുന്ന പേസ് നിരയിലേക്ക് മുഹമ്മ വസിം ജൂനിയര്‍, സമാന്‍ ഖാന്‍ എന്നിവരും വരും. സമാന്റെ ഏകദിന അരങ്ങേറ്റം കൂടിയാകും ഇന്നത്തെ മത്സരം.
മറുഭാഗത്ത് ശ്രീലങ്കയ്ക്ക് മികച്ച താരങ്ങളുടെ അഭാവമുണ്ട്. എന്നിട്ടും ഉള്ള വിഭവങ്ങളെ അവര്‍ ഫലപ്രദമായി ഉപയോഗിച്ചാണ് ഫൈനല്‍ വക്കില്‍ എത്തിനില്‍ക്കുന്നത്. ഇന്ത്യക്കെതിരെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ദുനിത് വെള്ളാലഗെയാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ താരം ബാറ്റിങില്‍ 42 റണ്‍സുമെടുത്തു. ഒരുവേള താരം ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്നു വരെ പ്രതീതി ഉണര്‍ത്തി.
ടോപ് ഓര്‍ഡര്‍ ബാറ്റിങാണ് ലങ്കയെ കുഴയ്ക്കുന്ന ഏക പ്രശ്‌നം. പതും നിസങ്കയും കുശാല്‍ മെന്‍ഡിസും അടക്കമുള്ളവര്‍ ഫോമിലേക്ക് ഉയരുമെന്നു അവര്‍ പ്രതീക്ഷിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
