

നഗോയ: ഒറ്റ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ ഷൂട്ടർ മനു ഭാക്കറും ഷോട്പുട്ടിൽ തുടരെ രണ്ട് തവണ ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കിയ തജീന്ദർപാൽ സിങും ഏഷ്യൻ ഗെയിംസ് ഉദ്ഘാടന വേദിയിൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ കായിക രംഗത്തെ രണ്ട് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങളാണ് ഇരുവരും.
20ാം ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് അടക്കമുള്ള മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 19 ശനിയാഴ്ചയാണ്. നഗോയ സിറ്റി മിസുഹോ പാർക്ക് അത്‍ലറ്റിക്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. 503 അംഗങ്ങളുള്ള വമ്പൻ സംഘമാണ് ഇന്ത്യയ്ക്കായി ഇത്തവണ ഗെയിംസിനായി കളത്തിൽ ഇറങ്ങുന്നത്.
2024ലെ പാരിസ് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഭാക്കർ സരബ്ജോത് സിങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും വെങ്കലം നേടിയാണ് ചരിത്രമെഴുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിംപിക്സിന്റെ സിംഗിൾ എഡിഷനിൽ 2 മെഡലുകൾ നേടുന്ന ഏക താരമെന്ന ഒരിക്കലും മായാത്ത നേട്ടം സ്വന്തമാക്കിയാണ് മനു തിളങ്ങിയത്.
ഏഷ്യൻ ഗെയിംസിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് തജീന്ദർപാൽ സിങ്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2023ൽ ഹാങ്ഷു ഏഷ്യൻ ഗെയിംസിലുമാണ് 31കാരൻ ഷോട്പുട്ടിൽ സുവർണ നേട്ടത്തിനുടമയായത്. ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ അത്‍ലറ്റിക്സ് മെഡലുകൾ നിർണായകമാണ്. ഈ സംഘത്തെയാണ് തജീന്ദർ നയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates