

മഡ്ഗാവ്: ഐഎസ്എൽ കിരീടം വീണ്ടും കൊൽക്കത്തയിലേക്ക്. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ ബംഗളൂരു എഫ്സിയെ വീഴ്ത്തി എടികെ മോഹൻ ബഗാൻ കിരീടം സ്വന്തമാക്കി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നാണ് എടികെ വിജയിച്ചത്. ബംഗളൂരുവിന്റെ രണ്ട് താരങ്ങളുടെ ഷോട്ടുകൾ പിഴച്ചപ്പോൾ നാലിൽ നാലും വലയിലാക്കിയാണ് എടികെയുടെ കിരീടധാരണം. കന്നി ഐഎസ്എല്‍ കിരീടമെന്ന ബംഗളൂരുവിന്റെ സ്വപ്‌നം ഒരിക്കല്‍ കൂടി പൊലിഞ്ഞു.
നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് തുല്ല്യത പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടത്. അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗളൂരുവാണ് ആദ്യ കിക്കെടുത്തത്. അലന്‍ കോസ്റ്റയുടെ കിക്ക് വലയില്‍. ബംഗളൂരു 1-0ത്തിന് മുന്നില്‍. എടികെക്കായി പെട്രറ്റോസ്. താരത്തിന് പിഴച്ചില്ല. 1-1. ബംഗളൂരുവിന്റെ റോയ് കൃഷ്ണയും, എടികെയുടെ ലിസ്റ്റന്‍ കൊളാക്കോയും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-2. ബംഗളൂരുവിന്റെ ബ്രുണോ റാമിറസിന് പിഴച്ചപ്പോള്‍ എടികെയുടെ കിയാന്‍ നസ്സിരി ലക്ഷ്യം കണ്ടു. ഇതോടെ 3-2ന് എടികെ മുന്നില്‍. ബംഗളൂരുവിനായി സുനില്‍ ഛേത്രിയും എടികെക്കായി മന്‍വീര്‍ സിങും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 4-3. അഞ്ചാം കിക്കെടുത്ത ബംഗളൂരുവിന്റെ പാബ്ലോ പെരസിനും പിഴച്ചതോടെ എടികെ 4-3ന് ജയവും കിരീടവും ഉറപ്പാക്കി.
നായകൻ സുനിൽ ഛേത്രിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ബംഗളൂരു ഇറങ്ങിയത്. എടികെ നിരയിൽ മലയാളി താരം ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ ഇടംപിടിച്ചു. മത്സരം തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ ബംഗളൂരു താരം ശിവശക്തിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ഛേത്രി തന്നെ എത്തി.
തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞു. ആദ്യ പകുതിയുടെ 14ാം മിനിറ്റിൽ തന്നെ എടികെ മോഹൻ ബഗാൻ ലീഡെടുത്തു. പെനാൽറ്റിയിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ദിമിത്രി പെട്രറ്റോസ് എടുത്ത കോർണർ കിക്ക് ഗുർപ്രീത് സിങ് സന്ധു കുത്തിയകറ്റി. റീബൗണ്ടായ പന്ത് ആഷിഖ് കുരുണിയൻ കണക്കാക്കി വന്നു. എന്നാൽ ബംഗളൂരു താരം റോയ് കൃഷ്ണ അതിനിടെ പന്ത് കൈകൊണ്ടു തടയാൻ ശ്രമിച്ചതോടെ റഫറി പെനാൽറ്റി വിളിച്ചു.
കിക്കെടുത്ത പെട്രറ്റോസിന് പിഴച്ചില്ല. പന്ത് നേരെ വലയുടെ ഇടത് മൂലയിലേക്ക് അടിച്ച് താരം ടീമിന് ലീഡൊരുക്കി. ഗോൾ വഴങ്ങിയതോടെ ബംഗളൂരു ആക്രമണം കടുപ്പിച്ചു. 25ാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്ത് വച്ച് ബംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക്. ഛേത്രിയെ ഗ്ലാൻ മാർട്ടിൻ ഫൗൾ ചെയ്തതിനായിരുന്നു ഫ്രീ കിക്ക്. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് വിശാൽ കെയ്ത് തട്ടിയകറ്റി.
ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ബംഗളൂരുവിന് അനുകൂലമായി പെനാൽറ്റി. സുഭാശിഷ് റോയ് ബംഗളൂരു താരം റോയ് കൃഷ്ണയെ വീഴ്ത്തിയതിന്റെ വഴിയായിരുന്നു പെനാൽറ്റി. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. പന്ത് അനായാസം വലയിൽ. ആദ്യ പകുതി പിരിയുമ്പോൾ സ്കോർ 1-1.
രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടർന്നു. 78ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡെടുത്തു. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന റോയ് കൃഷ്ണയ്ക്ക് കണക്കായി കൃത്യം ലഭിച്ചു. വായുവിലേക്ക് ഉയർന്ന് ചാടി താരം ഗംഭീര ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. ബംഗളൂരു മുന്നിൽ.
എന്നാൽ ബംഗളൂരുവിന്റെ ആഹ്ലാദം അധികം നീണ്ടില്ല. പെനാൽറ്റി വീണ്ടും എടികെയുടെ രക്ഷയ്ക്കെത്തി. നംഗ്യാൽ ഭൂട്ടിയയെ പാബ്ലോ പെരസ് ബോക്സിൽ വീഴ്ത്തിയതിന് റഫറി എടികെയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. 84ാം മിനിറ്റിലായിരുന്നു ഈ പെനാൽറ്റി. വീണ്ടും കിക്കെടുത്തത് പെട്രറ്റോസ് തന്നെ. പിഴവില്ലാതെ ഒരിക്കൽ കൂടി സൂപ്പർ താരം പന്ത് വലയിലിട്ടതോടെ മത്സരം ഒപ്പത്തിനൊപ്പം. പിന്നീട് ഗോൾ വന്നില്ല. മത്സരം അധിക സമയത്തേക്ക്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates