പെര്‍ത്ത്: ഇറാൻ വനിതാ ഫുട്ബോൾ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്ട്രേലിയൻ സർക്കാർ അഭയമൊരുക്കി. യുദ്ധ സാഹചര്യത്തിനിടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിൽ താരങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭയം നൽകണമെന്ന് ഇറാൻ താരങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അഭയാർഥി വിസ നൽകാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചത്.
ഓസ്ട്രേലിയയിൽ നടന്ന എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനാണ് ഇറാൻ വനിതകളുടെ ടീം എത്തിയത്. ടൂർണമെന്റിലെ ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാൻ ഇവർ തയ്യാറായില്ല. ഇതിലൂടെ ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയാണ് താരങ്ങൾ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.
താരങ്ങളുടെ പ്രതിഷേധത്തെ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ 'യുദ്ധ കാലത്തിലെ രാജ്യദ്രോഹികൾ' എന്നാണ് വിശേഷിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങുന്നത് തങ്ങളുടെ ജീവന് തന്നെ ആപത്താണെന്നും ഇറാനിലെത്തിയാൽ തടവോ വധശിക്ഷയോ നേരിടേണ്ടി വരുമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന് വനിതകൾ ഓസ്ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് നേരിട്ട് എത്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം അഭയാർഥി വിസ സംബന്ധിച്ചുള്ള നടപടികൾ പൂർത്തിയാക്കി താരങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക ആയിരുന്നു.
“ ഇത്രയും വലിയ ഒരു തീരുമാനം അവർ എടുക്കുന്നത് എത്ര പ്രയാസകരമാണെന്ന് നമുക്ക് അറിയാം. എന്നാൽ ഇപ്പോൾ അവർക്ക് വലിയ ആശ്വാസവും സന്തോഷവുമുണ്ട്. ഓസ്ട്രേലിയയിൽ സുരക്ഷിതമായ ഒരു ജീവിതം ആരംഭിക്കാൻ സർക്കാർ അവർക്ക് അവസരം നൽകി” എന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates