

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ 200 റണ്‍സ് പിന്നിട്ട് ഓസ്‌ട്രേലിയ. നാലാം ദിനത്തില്‍ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയില്‍. നാല് വിക്കറ്റുകള്‍ ശേഷിക്കേ ഓസ്‌ട്രേലിയക്ക് 374 റണ്‍സ് ലീഡ്.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469ന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യക്കെതിരെ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയത്.
നിലവില്‍ 41 റണ്‍സുമായി അലക്‌സ് കാരിയും 11 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
നാലാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ലബുഷെയ്‌നിനെ ഓസീസിന് നഷ്ടമായി. താരം 41 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ വന്ന കാമറോണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. താരം 25 റണ്‍സുമായി പുറത്ത്. നാലാം ദിനത്തില്‍ ഈ രണ്ട് വിക്കറ്റുകളാണ് ആദ്യ സെഷനില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്.
രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയ തുടങ്ങിയത്. ഒരു റണ്ണുമായി വാര്‍ണറും 13 റണ്‍സുമായി ഉസ്മാന്‍ ഖവാജയും മടങ്ങി. ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് വിക്കറ്റുകള്‍ നേടിയത്.
പിന്നീട് സ്റ്റീവ് സ്മിത്തും മര്‍നെസ് ലബ്‌ഷെയ്‌നും ചേര്‍ന്ന് ഓസീസിന് മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 86ല്‍ നില്‍ക്കെ സ്മിത്തിനെ മടക്കി ജഡേജ ഇന്ത്യയെ വീണ്ടും കളിയിലേക്ക് മടക്കി എത്തിച്ചു. 34 റണ്‍സാണ് ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്റെ സമ്പാദ്യം. സ്‌കോര്‍ 100 കടന്നതിനു പിന്നാലെ ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ ട്രാവിസ് ഹെഡ്ഡും മടങ്ങി.
നേരത്തെ അജിന്‍ക്യ രഹാനെ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോര്‍ 296 റണ്‍സില്‍ എത്തിച്ചത്. ഉച്ച ഭക്ഷണത്തിന് കളി പുനരാരംഭിച്ചതിന് പിന്നാലെ ഇന്ത്യക്ക് രഹാനെയെ നഷ്ടമായി. താരം 129 പന്തില്‍ 89 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി. 11 ഫോറും ഒരു സിക്‌സും സഹിതമാണ് രഹാനെ അര്‍ധ സെഞ്ച്വറി നേടിയത്. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്.
ശാര്‍ദുല്‍ ഠാക്കൂര്‍ 51 റണ്‍സുമായി മടങ്ങി. താരം ആറ് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. ഏഴാം വിക്കറ്റില്‍ രഹാനെ ശാര്‍ദുല്‍ സഖ്യം 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. നതാന്‍ ലിയോണിനാണ് ഒരു വിക്കറ്റ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates