

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ തീപാറും പോരാട്ടം. മുന്‍ ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ബലറൂസിന്റെ അരിന സബലേങ്കയ്ക്ക് എതിരാളി കസാഖിസ്ഥാന്‍ താരം എലേന റിബാകിന. രണ്ടാം സെമിയില്‍ അമേരിക്കയുടെ ജെസിക്ക പെഗുലയെ വീഴ്ത്തിയാണ് റിബാകിന ഫൈനലിലേക്ക് മുന്നേറിയത്. ത്രില്ലര്‍ പോരിലാണ് റിബാകിനയുടെ ജയം.
രണ്ട് സെറ്റ് പോരാട്ടത്തില്‍ രണ്ടാം സെറ്റ് ടൈബ്രേക്കറിലാണ് റിബാകിന ജയിച്ചു കയറിയത്. സ്‌കോര്‍: 6-3, 7-6 (9-7).
കരിയറില്‍ ഇത് രണ്ടാം തവണയാണ് റിബാകിന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറുന്നത്. നേരത്തെ 2023ലാണ് താരം ഫൈനലിലെത്തിയത്. അന്ന് അരിന സബലേങ്കയോടാണ് താരം പരാജയപ്പെട്ടത്. ഇരുവരും ഒരിക്കല്‍ കൂടി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നു. അന്നത്തെ തോൽവിക്ക് കണക്കു തീർക്കാനാണ് റിബാകിന ഒരുങ്ങുന്നത്. സബലേങ്ക കഴിഞ്ഞ തവണ നഷ്ടമായ ഓസ്ട്രേലിയൻ ഓപ്പൺ തിരിച്ചു പിടിക്കാനുമാണ് ഇറങ്ങുന്നത്.
കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് റിബാകിന സ്വപ്‌നം കാണുന്നത്. 2022ലാണ് താരം ആദ്യമായി ഗ്രാന്‍ഡ് സ്ലാം നേടുന്നത്. അന്ന് വിംബിള്‍ഡണ്‍ കിരീടമാണ് നേടിയത്.
തുടരെ നാലാം ഫൈനല്‍
ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ അരിന സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യുക്രൈന്‍ താരം എലിന സ്വിറ്റോലിനയെ അനായാസം വീഴ്ത്തിയാണ് സബലേങ്കയുടെ മുന്നേറ്റം.
സെമിയില്‍ അനായാസ മുന്നേറ്റമാണ് സബലേങ്ക നടത്തിയത്. ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി കണ്ട സ്വിറ്റോലിന ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലും സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ എല്ലാം ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ അവസാനിച്ചു.
സെമി പോരാട്ടം വെറും രണ്ട് സെറ്റില്‍ തന്നെ സബലേങ്ക തീര്‍ത്തു. സ്‌കോര്‍: 6-2, 6-3.
തുടര്‍ച്ചയായി ഇത് നാലാം തവണയാണ് സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ മെല്‍ബണ്‍ പാര്‍ക്കിലെ ലോര്‍ഡ് ലേവര്‍ അരീനയില്‍ കിരീടം നേടിയ സബലേങ്ക കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോറ്റിരുന്നു. അമേരിക്കന്‍ താരം മാഡിസന്‍ കീസാണ് താരത്തെ വീഴ്ത്തി കഴിഞ്ഞ തവണ കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ കിരീട നഷ്ടം ഇത്തവണ നികത്താനുള്ള ഒരുക്കത്തിലാണ് സബലേങ്ക. ഒപ്പം മൂന്നാം ഓസ്‌ട്രേലിയന്‍ ഓപ്പണും കരിയറിലെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടവും നേടാന്‍ താരത്തിനു ഇനി വേണ്ടത് ഒറ്റ ജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates