

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങൾക്കെതിരായ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ പ്രസ്താവന വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നായിരുന്നു അവരുടെ പ്രസ്താവന. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം ബജ്റംഗ് പുനിയ രംഗത്തെത്തി.
'ഞങ്ങളെയൊക്കെ പ്രചോദിപ്പിച്ച താരമാണ് പിടി ഉഷ. ഞങ്ങളുടെ ഐക്കൺ. അവർ ഇത്തരത്തിൽ പ്രതികരിച്ചത് ഞങ്ങൾക്ക് അങ്ങേയറ്റം വേദനയുണ്ടാക്കി. അവരുടെ അക്കാദമി തകർക്കപ്പെടുമെന്ന് പറഞ്ഞ് അവർ ആശങ്ക പങ്കിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അവർ ആശങ്ക പങ്കിട്ടത്. അത് ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതല്ലേ?'- പുനിയ ചോദിച്ചു.
ഉഷയിൽ നിന്നു ഇത്രയും പരുക്കൻ സമീപനം പ്രതീക്ഷിച്ചില്ലെന്ന് പുനിയ മറുപടി നൽകി. ഉഷയിൽ നിന്നു പിന്തുണയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നു പുനിയ വ്യക്തമാക്കി.
ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു. ഇതിനെതിരെയാണ് ഉഷ പ്രസ്താവന നടത്തിയത്. ഇതിഹാസ അത്‌ലറ്റിന്റെ ഇത്ര നിരുത്തരവാദപരമായ പ്രസ്താവനയിൽ ബജ്റംഗ് പുനിയക്കൊപ്പം വിനേഷ് ഫോഗട്ടും സാക്ഷി മാലികും ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു.
'താരങ്ങൾ തെരുവിൽ നടത്തുന്ന സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. അവരുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കി. സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു'- എന്നായിരുന്നു ഉഷയുടെ പ്രതികരണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
