വീണ്ടും 'എല്‍ ക്ലാസിക്കോ' ജയിച്ച് കയറി ബാഴ്‌സലോണ; റയലിനെ വീഴ്ത്തി കിരീടത്തിലേക്ക് അടുത്തു

സീസണില്‍ തുടരെ നാല് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും റയലിന് തോല്‍വി
Barcelona beat Real Madrid 4-3 in high-stakes El Clasico
ഗോൾ നേട്ടമാഘോഷിക്കുന്ന ബാഴ്സലോണ ടീംഎക്സ്
Updated on
1 min read

മാഡ്രിഡ്: സീസണിലെ അവസാന ലാ ലിഗ എല്‍ ക്ലാസിക്കോയിലും ബാഴ്‌സലോണയ്ക്ക് ജയം. റയല്‍ മാഡ്രിഡിനെ സ്വന്തം തട്ടകത്തില്‍ 4-3നു ബാഴ്‌സ വീഴ്ത്തി. ജയത്തോടെ ബാഴ്‌സലോണ ലാ ലിഗ കിരീടത്തിനോട് കൂടുതല്‍ അടുത്തു. അവര്‍ക്ക് 35 കളിയില്‍ നിന്നു 82 പോയിന്റുകളായി. രണ്ടാമതുള്ള റയലിന് 75 പോയിന്റുകള്‍. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 70 പോയിന്റുകള്‍.

രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സയുടെ തിരിച്ചു വരവ്. ആദ്യ പകുതി തീര്‍ന്നപ്പോള്‍ പിന്നില്‍ പോയ റയല്‍ രണ്ടാം പകുതിയില്‍ സമനില പിടിക്കാനെങ്കിലും സാധിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞില്ല. റയലിനായി കിലിയന്‍ എംബാപ്പെ ഹാട്രിക്ക് ഗോളുകള്‍ നേടി. ബാഴ്‌സലോണയ്ക്കായി റഫീഞ്ഞ ഇരട്ട ​​ഗോളുകൾ നേടി. ശേഷിച്ച ഗോളുകള്‍ എറിക്ക് ഗാര്‍ഷ്യ, ലമീന്‍ യമാല്‍ എന്നിവരും സ്വന്തമാക്കി.

സീസണില്‍ തുടരെ നാലാം എല്‍ ക്ലാസിക്കോയാണ് റയല്‍ തോല്‍ക്കുന്നത്. രണ്ടെണ്ണം ലാ ലിഗയിലും ഒരോന്നു വീതം സ്പാനിഷ് സൂപ്പര്‍ കപ്പ്, സ്പാനിഷ് കപ്പ് ഫൈനല്‍ പോരാട്ടങ്ങളിലുമാണ് അവര്‍ തോറ്റത്.

കളിയുടെ 5ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. പിന്നാലെ 14ാം മിനിറ്റില്‍ താരം രണ്ടാം ഗോളിലൂടെ ലീഡുയര്‍ത്തി.

എന്നാല്‍ 19ാം മിനിറ്റില്‍ എറിക്ക് ഗാര്‍ഷ്യയിലൂടെ ബാഴ്‌സ ഒരു ഗോള്‍ മടക്കി. പിന്നാലെ 13 മിനിറ്റിനിടെ ബാഴ്‌സ മൂന്ന് ഗോളുകള്‍ മടക്കിയാണ് സുരക്ഷിത സ്ഥാനം ഉറപ്പിച്ചത്. യമാല്‍ 32ാം മിനിറ്റില്‍ സമനില സമ്മാനിച്ചു. 34, 45 മിനിറ്റുകളില്‍ റഫീഞ്ഞയും ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ബാഴ്‌സലോണ ഒരു ഗോള്‍ പോലും നേടിയില്ല. എന്നാല്‍ വിജയം വിട്ടുകൊടുത്തില്ല. 70ാം മിനിറ്റില്‍ എംബാപ്പെ മൂന്നാം ഗോള്‍ വലയിലിട്ട് റയലിനു പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ബാഴ്‌സ ഗോള്‍ വഴങ്ങാതെ പ്രതിരോധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com