

ഒറിഗോൺ: ലോക അത്‍ലറ്റിക്സ് അണ്ടർ 20 ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ബസന്ത് കുമാർ മേഘ്‍വാൾ. പുരുഷൻമാരുടെ ഹൈജംപിൽ താരം വെള്ളി സ്വന്തമാക്കിയാണ് പുതു ചരിത്രം തുന്നി ചേർത്തത്. ലോക അത്‍ലറ്റിക്സ് അണ്ടർ 20 ചാംപ്യൻഷിപ്പിൽ ഹൈജംപിൽ ഇന്ത്യ നേടുന്ന ചരിത്രത്തിലെ ആദ്യ മെഡലാണിത്. ബസന്ത് ഒരിക്കലും മായാത്ത രീതിയിൽ തന്റെ പേര് ഇന്ത്യൻ കായിക നഭസിൽ എഴുതി ചേർത്തു.
മികച്ച വ്യക്തിഗത പ്രകടനത്തോടെയാണ് താരത്തിന്റെ മുന്നേറ്റം. 2.21 മീറ്റർ ദൂരം താണ്ടിയാണ് ബസന്ത് രണ്ടാമത് എത്തിയത്. അൾജീരിയയുടെ യൂനസ് അയാച്ചിനാണ് സ്വർണം. ബ്രിട്ടന്റെ ഒറ്റിസ് പൂളിനാണ് വെങ്കലം.
കടുത്ത പോരാണ് ഫൈനലിൽ മൂവരും തമ്മിൽ നടന്നത്. മൂവരും 2.21 മീറ്റർ തന്നെയാണ് താണ്ടിയത്. ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ കൗണ്ട് ബാക്കിലാണ് ബസന്തിന്റെ വെള്ളി നേട്ടം. 2.21 മീറ്റർ അൾജീരിയൻ താരം ആദ്യ ശ്രമത്തിൽ തന്നെ താണ്ടിയപ്പോൾ ബസന്തിന് രണ്ടാം ശ്രമത്തിലാണ് ലക്ഷ്യം മറികടക്കാനായത്. വെങ്കലം സ്വന്തമാക്കിയ ഒറ്റിസ് പൂൾ മൂന്നാം ശ്രമത്തിലാണ് 2.21 താണ്ടിയത്.
ഫൈനലിൽ ആദ്യ ശ്രമത്തിൽ 2.06 മീറ്ററും രണ്ടാം ശ്രമത്തിൽ 2.12 മീറ്ററും ബസന്ത് താണ്ടി. രണ്ടാം ശ്രമത്തിൽ 2.12 മറികടക്കാൻ താരം രണ്ട് ശ്രമം നടത്തി. 2.17 മീറ്റർ ആദ്യ ശ്രമത്തിൽ തന്നെ താണ്ടി ബസന്ത് മികച്ച ഫോമിൽ നിന്നു. തുടർന്നാണ് 2.21ലേക്ക് മീറ്റർ ഉയർത്തിയത്. ഇതാണ് രണ്ടാം ശ്രമത്തിൽ ബസന്ത് കീഴടക്കിയത്.
ലോക അത്‍ലറ്റിക്സ് അണ്ടർ 20 പോരാട്ടത്തിൽ ഇന്ത്യയുടെ രണ്ടാം വെള്ളി കൂടിയാണിത്. ഒരാഴ്ച മുൻപ് ഇന്ത്യയുടെ ആശിഷ് യാദവ് ജാവലിൻ ത്രോയിൽ വെള്ളി നേടി മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യയ്ക്ക് അഭിമാനമായി ബസന്തും വെള്ളി സമ്മാനിച്ചത്.
ലോങ് ജംപിൽ ഷാനവാസ് ഖാൻ വെങ്കലം നേടിയതും ഇന്ത്യക്ക് നേട്ടമായി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി ഉയർന്നു. 7.84 മീറ്റർ താണ്ടിയാണ് താരം വെങ്കലം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates