അഹമ്മദാബാദ്: ഇന്ത്യ– ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ പിച്ചിന്റെ നിലവാരം സംബന്ധിച്ച് വിവാദം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ നാലാം ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ വീണ്ടും രംഗത്തെത്തി.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചുകളൊരുക്കിയതിനെ തുടക്കം മുതൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മൈക്കൽ വോൺ, ഇത്തവണ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിഹാസം ചൊരിഞ്ഞത്. അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് പൂർത്തിയായതിനു പിന്നാലെ, പിച്ചിന്റെ നിലവാരം പരിശോധിക്കണമെന്ന് വോൺ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ പരിഹാസം.
ഈ മാസം നാല് മുതൽ നാലാം ടെസ്റ്റിനു വേദിയാകേണ്ട നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റും നടന്നത്. വെറും അഞ്ച് സെഷൻ കൊണ്ട് അവസാനിച്ച മത്സരത്തിൽ ആകെ വീണ 30 വിക്കറ്റുകളിൽ 28 വിക്കറ്റുകളും സ്പിന്നർമാരാണ് വീഴ്ത്തിയത്. പന്തു കുത്തിത്തിരിയുന്ന ഇവിടുത്തെ പിച്ചിനെ പരിഹസിക്കാൻ, ഉഴുതുമറിച്ചിട്ട മണ്ണിൽ ബാറ്റുമായി നിൽക്കുന്ന ചിത്രമാണ് വോൺ പങ്കുവച്ചത്. ‘നാലാം ടെസ്റ്റിനായുള്ള ഒരുക്കം നല്ല രീതിയിൽ പുരോഗമിക്കുന്നു‘. എന്ന വാചകവുമായാണ് വോണിന്റെ പരിഹാസം.
എന്നാൽ ഈ ചിത്രത്തിന് താഴെ ആരാധകർ ശക്തമായ പ്രതിഷേധ കുറിപ്പുകളും ഇടുന്നുണ്ട്. ഇംഗ്ലീഷ് താരങ്ങളുടെ മനോഭാവം ദയനീയമാണ്. സ്പിന്നിനെ എങ്ങനെ നേരിടണം എന്ന് പഠിക്കാനല്ല അവർക്കിപ്പോഴും താത്പര്യം. പിച്ചിന്റെ നിലവാരത്തെക്കുറിച്ച് കുറ്റം പറയാനും അതും പറഞ്ഞ് കരയാനുമാണ് അവർ പഠിക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി കമന്റ്. ഇനിയും കരഞ്ഞ് തീർക്കൂ എന്നായിരുന്നു മറ്റൊരു കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates