കോപ്പൻഹേഗൻ: ക്രിസ്റ്റ്യൻ എറിക്സണിന്റെ വീഴ്ചയിൽ മനം തകർന്ന് കളിക്കേണ്ടി വന്നപ്പോൾ ഫിൻലാൻഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഡെൻമാർക്ക് തോൽവി സമ്മതിച്ചിരുന്നു. എന്നാൽ കരുത്തരായ ബെൽജിയത്തിന് എതിരെ നിശ്ചയദാർഡ്യവുമായി കളിക്കാനിറങ്ങിയ ഡെൻമാർക്ക് രണ്ടാം മിനിറ്റിൽ തന്നെ ഗോൾ വല ചലിപ്പിച്ചും ആദ്യ പകുതിയിൽ സ്കോർ ചെയ്യാൻ അനുവദിക്കാതെ നിന്നും അസ്വസ്ഥപ്പെടുത്തി. പക്ഷേ മാർട്ടിനസിന്റെ തന്ത്രങ്ങളുമായി ലുക്കാക്കു കരുത്ത് നിറച്ച് ടീമിനായി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ തിരിച്ചു വന്ന് 2-1ന് ജയം പിടിച്ച് ബെൽജിയത്തിന്റെ സുവർണ തലമുറ.
എമിൽ ഹോയ്ബർഗ് ആണ് രണ്ടാം മിനിറ്റിൽ തന്നെ ഡെൻമാർക്കിന് വേണ്ടി ഗോൾ വല ചലിപ്പിച്ചത്. ബെൽജിയം താരം ഡെൻസ്മാർക്കിന്റെ പിഴവ് മുതലെടുത്തായിരുന്നു ഡെൻമാർക്കിന്റെ ആദ്യ ഗോൾ. ബെൽജിയം താരങ്ങളുടെ കാലുകളിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിൽ ഡെൻമാർക്ക് വലിയ മികവ് പുറത്തെടുത്തപ്പോൾ ആദ്യ പകുതിയിൽ ലോക ഒന്നാം നമ്പർ ടീം ബാക്ക്സീറ്റീലായി.
എന്നാൽ രണ്ടാം പകിതിയുടെ തുടക്കം മുതൽ ബെൽജിയത്തിന്റെ വേഗതയും കരുത്തും ഡെൻമാർക്കിന്റെ താളം തെറ്റിച്ചു. വലത് വിങ്ങിലൂടെ ലുക്കാക്കു പന്തുമായി കുതിച്ച് സഹതാരങ്ങൾക്ക് ബോക്സിന് മുൻപിലേക്ക് പന്ത് എത്തിച്ചത്തോടെ ഡെൻമാർക്കിന്റെ നിശ്ചയദാർഡ്യത്തിനും തടയിടാനായില്ല. 55ാം മിനിറ്റിൽ ലുക്കാകുവിന്റെ പാസ് ബ്രൂയ്നിലേക്ക്. ബ്രൂയ്നിൽ നിന്ന് ഡെൻമാർക്ക് താരങ്ങൾ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന തോർഗൻ ഹസാർഡിലേക്ക്.
ബെൽജിയത്തിന്റെ രണ്ടാം ഗോളിനും വഴി മരുന്നിട്ടത്ത് ലുക്കാക്കുവിന്റെ മുന്നേറ്റമായിരുന്നു. ലുക്കാക്കുവിന്റെ പാസ് ഏദൻ ഹസാർഡിലേക്ക്. ബോക്സിനുള്ളിലേക്ക് ഓടിയെത്തുകയായിരുന്ന ഡിബ്രുയ്ൻ തകർപ്പനൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് ബെൽജിയത്തിന്റെ ലീഡ് ഉയർത്തി. ജയത്തോടെ ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates