

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ വച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് അടിച്ചെടുത്തു. ഓസീസിന് ലക്ഷ്യം 352 റണ്‍സ്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഒരു ബാറ്ററുടെ ഉയർന്ന സ്കോറും ഒരു ടീം നേടുന്ന ഉയർന്ന ടോട്ടലുമെന്ന ചരിത്ര നേട്ടങ്ങളോടെയാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്.
ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് ഇംഗ്ലീഷ് സ്‌കോര്‍ ഈ നിലയ്ക്ക് ഉയര്‍ത്തിയത്. താരം 143 പന്തുകള്‍ നേരിട്ട് 17 ഫോറും 3 സിക്‌സും സഹിതം 165 റണ്‍സെടുത്തു. കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയും ഏകദിനത്തിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതു തന്നെ.
മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടും തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി (68) പുറത്തായി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 23 റണ്‍സുമായി മടങ്ങി. 10 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജോഫ്ര ആര്‍ച്ചറാണ് ടീം സ്‌കോര്‍ 350 കടത്തിയത്.
ഓസീസിനായി ബെന്‍ ഡ്വാര്‍ഷസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപ, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates