

സിഡ്നി: ഓസ്ട്രേലിയൻ ഫ്രൈഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ചരിത്ര പ്രഖ്യാപനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ചരിത്രത്തിലാദ്യമായി ബിഗ് ബാഷ് ടീമുകളിൽ സ്വകാര്യ നിക്ഷേപത്തിനു അനുവാദം നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. 2027-28 സീസൺ മുതൽ ടീമുകളിൽ സ്വകാര്യ നിക്ഷേപം നടത്താനാണ് അനുമതി നൽകിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയും സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിൽ മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളടക്കം ഭാവിയിൽ ബിഗാ ബാഷിലും നിക്ഷേപം ഇറക്കുമെന്നു ഏതാണ്ട് ഉറപ്പാണ്.
ഇതിന്റെ ആദ്യപടിയായി മെൽബൺ റെനഗേറ്റ്സ് ടീം സ്വകാര്യ നിക്ഷേപത്തിനു കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഉടമസ്ഥാവകാശ പ്രക്രിയയിലേക്ക് പ്രവേശിക്കുന്ന ആദ്യ ബിബിഎൽ ഫ്രാഞ്ചൈസിയായി ഇതോടെ റെനഗേറ്റ്സ് മാറുകയും ചെയ്തു. ബിഗ് ബാഷ് ലീഗിലെ കളിക്കാരും ടീമുകളും ലോകമെമ്പാടുമുള്ള ആവേശകരമായ ലീഗുകളിലേക്ക് ആകർഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം. മാത്രമല്ല ടി20 മത്സരത്തിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.
റെനഗേറ്റ്സിന്റെ ചുവടുപിടിച്ച് ഹൊബാർട്ട് ഹരിക്കെയ്ൻസ്, പെർത്ത് സ്കോർച്ചേഴ്സ്, മെൽബൺ സ്റ്റാർസ് അടക്കമുള്ള ടീമുകൾ സ്വകാര്യ നിക്ഷേപത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് വിക്ടോറിയയുടെ ഉടമസ്ഥതയിലുള്ളതാണ് റെനഗേറ്റ്സ്. 2018-19 സീസണിൽ ബിഗ് ബാഷ് കിരീടം നേടിയ ടീമാണ് റെനഗേറ്റ്സ്.
സ്വകാര്യ നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ പ്രധാന മേഖലകളിലെ നിയന്ത്രണം തുടർന്നും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് തന്നെയായിരിക്കും. അന്താരാഷ്ട്ര ഷെഡ്യൂളിങ്, കളിക്കാരുടെ ലഭ്യത, ശമ്പള പരിധി നിശ്ചയിക്കൽ, മാധ്യമ അവകാശങ്ങൾ എന്നിവയുടെ നിയന്ത്രണം ഭരണസമിതിയുടെ കൈകളിൽ തന്നെയായിരിക്കും. നിക്ഷേപകരെ അംഗീകരിക്കൽ, ഒഴിവാക്കൽ, വിൽപ്പനയ്ക്കുള്ള റിസർവ് വില നിശ്ചയിക്കൽ തുടങ്ങിയ അധികാരങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ നിർവഹിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates