

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു വേദിയില്‍ മാത്രം കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെന്നു ദക്ഷിണാഫ്രിക്കന്‍ താരം റസി വാന്‍ ഡര്‍ ഡസന്‍. ഇന്ത്യയുടെ പോരാട്ടങ്ങളെല്ലാം ദുബായ് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. മറ്റു ടീമുകള്‍ പാകിസ്ഥാനിലെ വിവിധ വേദികളിലും ഇന്ത്യക്കെതിരെ കളിക്കാന്‍ ദുബായിലേക്കും പറക്കുമ്പോള്‍ ഇന്ത്യക്ക് ഒറ്റ പിച്ചില്‍ തന്നെ കളിച്ചാല്‍ മതി എന്നത് വലിയ ആനുകൂല്യമാണെന്നു വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വാന്‍ ഡര്‍ ഡസന്റെ പ്രതികരണം.
'ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ആനുകൂല്യമാണ്. പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ഹോട്ടലില്‍ താമസിച്ച്, ഒരേ സൗകര്യം ഉപയോഗിച്ച് ഒറ്റ വേദിയില്‍ കളിക്കാമെന്നത് നേട്ടമാണ്. അതു മനസിലാക്കാന്‍ റോക്കറ്റ് സയന്റിസ്റ്റ് ആകേണ്ട കാര്യമൊന്നുമില്ല. അതൊരു ആനുകൂല്യമാണെങ്കിലും അത് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തേണ്ട ബാധ്യത കൂടി അവരുടെ മുകളിലുണ്ട്.'
'ഇന്ത്യക്കെതിരെ ആര് സെമി ഫൈനല്‍ കളിച്ചാലും ഈ ആനുകൂല്യം ഇന്ത്യന്‍ ടീം ശരിക്കും ഉപയോഗിക്കും തീര്‍ച്ച. എനിക്ക് ലാഹോറില്‍ സെമി കളിക്കാനാണ് ഇഷ്ടം. ബാറ്റിങിനു കൂടുതല്‍ അവസരം കിട്ടും. ദുബായ് പിച്ച് ബാറ്റര്‍മാരെ അത്രയ്ക്ക് തുണയ്ക്കുന്നതല്ല. ദുബായിലാണ് കളിക്കുന്നതെങ്കില്‍ വിമാനം കയറി മറ്റൊരു രാജ്യത്തേക്ക് പോകണം. അതിനാല്‍ പാകിസ്ഥാനില്‍ തന്നെ കളിക്കാനാണ് ആഗ്രഹിക്കുന്നത്'- വാൻ ഡർ ഡസൻ വ്യക്തമാക്കി.
ദുബായില്‍ മാത്രം കളിക്കുന്നതിനാല്‍ ഇന്ത്യക്ക് അതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പ്രതികരിച്ചിരുന്നു. സമാന അഭിപ്രായം പങ്കിട്ട് പാക് പരിശീലകന്‍ അക്വിബ് ജാവേദ് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
ഇന്ത്യ ഞായറാഴ്ച ന്യൂസിലന്‍ഡുമായി അവസാന ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. ബി ഗ്രൂപ്പില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് സെമിയില്‍ മിക്കവാറും ഇന്ത്യയായിരിക്കും എതിരാളികളായി വരിക. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ദുബായിലക്ക് വരേണ്ടി വരും. ഇന്ത്യ ഫൈനലിലെത്തിയാല്‍ കലാശപ്പോരും ദുബായില്‍ തന്നെ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates