

ക്വിറ്റോ: കോപ്പ അമേരിക്ക വനിതാ കിരീടം (കോപ്പ അമേരിക്ക ഫെമിനിന) ബ്രസീലിന്. ഫൈനലിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ബ്രസീൽ കിരീടം സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4നാണ് ബ്രസീൽ വിജയം പിടിച്ചത്. പകരക്കാരിയായി ഇറങ്ങിയ വനിതാ വെറ്ററൻ സൂപ്പർ താരം മാർത്തയുടെ മികവാണ് ബ്രസീൽ ജയത്തിൽ നിർണായകമായത്. 6 തവണ ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാർത്ത നിശ്ചിത സമയത്തും അധിക സമയത്തും നേടിയ ഗോളുകളാണ് ബ്രസീലിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും 3-3നു സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയപ്പോൾ ബ്രസീലി മാർത്തയുടെ ഗോളിൽ 4-3നു മുന്നിലെത്തി. എന്നാൽ കൊളംബിയ തിരിച്ചടിച്ചതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു.
82ാം മിനിറ്റിലാണ് 39കാരിയായ മാർത്ത പകരക്കാരിയായി ഇറങ്ങിയത്. ബ്രസീൽ തോൽവിയുടെ വക്കിലായിരുന്നു. ഇഞ്ച്വറി ടൈമിൽ മാർത്ത അവിശ്വസനീയമായി ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ എക്സ്ട്രാ ടൈം ആരംഭിച്ചതിനു പിന്നാലെ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും താരം നേടി. അൻജലീന അലോൻസോ, അമാൻഡ ഗ്വിറ്ററസ് എന്നിവരാണ് ബ്രസീലിനായി നിശ്ചിത സമയത്ത് ഗോൾ നേടിയ മറ്റു താരങ്ങൾ. കൊളംബിയയ്ക്ക് കിട്ടിയ ഒരു ഗോൾ ബ്രസീൽ താരത്തിന്റെ സെൽഫ് ഗോളായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ ഗോൾ കീപ്പർ ലോറന ഡ സിൽവ ഹീറോയായി. താരം രണ്ട് നിർണായക സേവുകൾ നടത്തി. വനിതാ കോപ്പ അമേരിക്ക ചരിത്രത്തിൽ കഴിഞ്ഞ 5 ഫൈനലുകളിൽ ഇതു നാലാം തവണയാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തുന്നത്. കഴിഞ്ഞ 9 അധ്യായങ്ങളിലായി ബ്രസീലിന്റെ എട്ടാം കിരീട നേട്ടം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
