

സാവോ പോളോ: കോപ്പ അമേരിക്കയ്ക്ക് വേദിയൊരുക്കാൻ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ബ്രസീൽ സുപ്രീം കോടതി അടിയന്തരമായി കേസ് പരിഗണിക്കുന്നു. കിക്കോഫിന് മൂന്ന് ദിവസം മാത്രം മുൻപിലുള്ളപ്പോഴാണ് ടൂർണമെന്റിന് മേൽ വീണ്ടും കരിനിഴൽ വീഴുന്നത്.
കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുകയും ജനങ്ങൾ ഇതിന്റെ പ്രതികൂല ഫലങ്ങൾ നേരിടുകയും ചെയ്യുന്ന ഈ സമയം കോപ്പ അമേരിക്കയ്ക്ക് ബ്രസീൽ വേദിയാക്കരുത് എന്ന മുറവിളി രാജ്യത്തിനുള്ളിൽ ശക്തമാണ്. നേരത്തെ ബ്രസീൽ ടീമിനുള്ളിൽ നിന്നും ഇതിനെതിരെ എതിർപ്പ് ഉയർന്നിരുന്നു.
കോപ്പ അമേരിക്കയ്ക്ക് വേദിയൊരുക്കാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ അടിയന്തര സെഷനാണ് ചീഫ് ജസ്റ്റിസ് ലൂയിസ് ഫക്സ് വിളിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസും മറ്റ് 11 ജഡ്ജിമാരും ഇക്കാര്യത്തിൽ തങ്ങളുടെ ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തും. പെട്ടെന്ന് തീരുമാനം എടുക്കേണ്ട വിഷയമാണ് ഇതെന്നാണ് ജഡ്ജിമാരുടെ വിലയിരുത്തൽ.
ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടിയും മെറ്റൽവർക്കേഴ്സ് ട്രേഡ് യൂണിയനുമാണ് കേസുമായി കോടതിയിലെത്തിയത്. രാജ്യത്ത് സാമുഹിക അകലം പാലിക്കണം എന്ന വ്യവസ്ഥ നിലവിലുള്ള ഈ സാഹചര്യത്തിൽ കോപ്പ അമേരിക്കയ്ക്ക് അനുമതി നൽകരുത് എന്നാണ് ട്രേഡ് യൂണിയൻ കോടതിയിൽ നിലപാടെടുത്തത്.
കോപ്പ അമേരിക്കയ്ക്ക് ബ്രസീൽ വേദിയൊരുക്കണം എന്ന ശക്തമായ നിലപാടുമായി മുൻപോട്ട് പോവുകയാണ് പ്രസിഡന്റ് ബോൽസോനാരോ. കോവിഡ് വൈറസ് വന്ന് മരിക്കുന്നവരേക്കാൾ കൂടുതലായിരിക്കും സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട് മരിക്കുന്നവരുടെ എണ്ണം എന്ന വാദമാണ് ബ്രസീൽ പ്രസിഡന്റ് ഇവിടെ ഉന്നയിക്കുന്നത്. നിലവിൽ 474,000 പേർ കോവിഡ് ബാധിച്ച് ബ്രസീലിൽ മരിച്ച് കഴിഞ്ഞു. ട
ബ്രസീൽ-വെനസ്വേല മത്സരത്തോടെയാണ് കോപ്പ അമേരിക്ക മത്സരങ്ങൾ ആരംഭിക്കുന്നത്. ബ്രസീൽ പ്രസിഡന്റ് ഉദ്ഘാടന മത്സരം കാണാനെത്തും. എന്നാൽ കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കോപ്പ അമേരിക്കയ്ക്ക് വേദിയൊരുക്കുന്നത് പുതിയ കോവിഡ് വകഭേദത്തിന് കാരണമായേക്കും എന്നും സോഷ്യലിസ്റ്റ് പാർട്ടി കോടതിയിൽ വാദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates