

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രമെഴുതി ഡല്‍ഹി ക്യാപിറ്റല്‍സ് താരം നന്ദനി ശര്‍മ. വനിതാ പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായി താരം മാറി. ഗുജറാത്ത് ജയന്റ്‌സിനെതിരായ പെരാട്ടത്തിലാണ് താരം തുടരെ മൂന്ന് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തില്‍ മൊത്തം 5 വിക്കറ്റുകള്‍ താരം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെതിരെ അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളിലാണ് താരം വിക്കറ്റുകള്‍ വീഴ്ത്തിയത്. 20ാം ഓവറിലെ നാലാം പന്തില്‍ കനിക അഹുജ, അഞ്ചാം പന്തില്‍ രാജേശ്വരി ഗെയ്ക്‌വാദ്, ആറാം പന്തില്‍ രേണുക സിങ് എന്നിവരെയാണ് നന്ദനി മടക്കിയത്. അവസാന ഓവറിൽ താരം 2 റൺസ് മാത്രം വഴങ്ങി ഹാട്രിക്കുൾപ്പെടെ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ ഓവറിന്റെ രണ്ടാം പന്തിലും താരം വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇസി വോങ് (മുംബൈ ഇന്ത്യന്‍സ്), ഗ്രെയ്‌സ് ഹാരിസ് (യുപി വാരിയേഴ്‌സ്), ദീപ്തി ശര്‍മ (യുപി വാരിയേഴ്‌സ്) എന്നിവരാണ് നേരത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങള്‍. ഈ പട്ടികയിലാണ് നന്ദനിയും പേരെഴുതി ചേര്‍ത്തത്.
ചണ്ഡീഗഢില്‍ നിന്നുള്ള താരമാണ് നന്ദനി. ആഭ്യന്തര ക്രിക്കറ്റില്‍ ടി20 ഫോര്‍മാറ്റില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ താരം നടത്തിയിട്ടുണ്ട്. ഇത്തവണത്തെ താര ലേലത്തില്‍ 20 ലക്ഷത്തിനാണ് താരം ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 209 റണ്‍സ് അടിച്ചു. മറുപടി പറഞ്ഞ ഡല്‍ഹി സമാന രീതിയില്‍ തകര്‍ത്തടിച്ചെങ്കിലും 205 റണ്‍സില്‍ പോരാട്ടം അവസാനിച്ചു. 4 റണ്‍സ് ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates