ഒറ്റയ്ക്ക് പൊരുതിയ സഞ്ജുവിന്റെ മികവ് വിഫലം; രാജസ്ഥാനെ തകർത്ത് ഡൽഹിക്ക് ജയം ഒരുക്കി ബൗളർമാർ

ഒറ്റയ്ക്ക് പൊരുതിയ സഞ്ജുവിന്റെ മികവ് വിഫലം; രാജസ്ഥാനെ തകർത്ത് ഡൽഹിക്ക് ജയം ഒരുക്കി ബൗളർമാർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

അബുദാബി: ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടം വിഫലമായി. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന് 33 റൺസിന്റെ തോൽവി. ഡൽഹി ഉയർത്തിയ 155 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കണിശതയോടെ പന്തെറിഞ്ഞ ഡൽഹി ബൗളർമാരാണ് ടീമിന് വിജയം സമ്മാനിച്ചത്. ആ​ദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 

സഞ്ജു 53 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 70 റൺസ് നേടി പുറത്താകാതെ നിന്നു. സഞ്ജുവൊഴികെ മറ്റ് ബാറ്റ്‌സ്മാൻമാർക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. സഞ്ജുവും ലോംറോറും മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മറികടന്ന് ഡൽഹി വീണ്ടും ഒന്നാമതെത്തി. ഒപ്പം പ്ലേ ഓഫും ഏതാണ്ട് ഉറപ്പാക്കി. 

154 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ ആദ്യ ഓവറിൽ തന്നെ ലിവിങ്‌സ്റ്റണിനെ മടക്കി ആവേശ്ഖാൻ ഡൽഹിയ്ക്ക് മികച്ച തുടക്കം സമ്മനിച്ചു. വെറും ഒരു റൺസെടുത്ത താരത്തെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി. 

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാളിനെ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ച് ആൻറിച് നോർക്കേ രാജസ്ഥാനെ തകർത്തു. വെറും അഞ്ച് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഓപ്പണർമാർ മടങ്ങിയ ശേഷം ക്രീസിലെത്തിയ നായകൻ സഞ്ജുവും ഡേവിഡ് മില്ലറും അതീവ ശ്രദ്ധയോടെയാണ് പന്തുകളെ നേരിട്ടത്. സിംഗിളുകൾ മാത്രമെടുത്ത് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇരുവരും പതിയേ നീങ്ങി. പക്ഷേ സ്‌കോർ 17-ൽ നിൽക്കേ അശ്വിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് കടന്നാക്രമിച്ച ഡേവിഡ് മില്ലറെ ഋഷഭ് പന്ത് സ്റ്റ്ംപ് ചെയ്ത് പുറത്താക്കി. വെറും ഏഴ് റൺസ് മാത്രമാണ് മില്ലറുടെ സമ്പാദ്യം. 

ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ ടീമിന് വിജയം സമ്മാനിച്ചു. ഡൽഹിയ്ക്ക് വേണ്ടി നോർക്കെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ, റബാഡ, അശ്വിൻ, അക്ഷർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകൾ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ ബൗളർമാർ ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു. 

32 പന്തുകൾ നേരിട്ട് രണ്ട് സിക്‌സും ഒരു ഫോറും സഹിതം 43 റൺസ് കണ്ടെത്തിയ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഋഷഭ് പന്ത് 24 റൺസിന് പുറത്തായി. 16 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 28 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്‌മെയറാണ് ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്ത മറ്റൊരു താരം. 

മികച്ച തുടക്കം നൽകാറുള്ള ധവാൻ- പൃഥ്വി ഷാ സഖ്യം തുടക്കത്തിൽ തന്നെ പുറത്തായത് ഡൽഹിയുടെ സ്‌കോറിങിനെ ബാധിച്ചു. ധവാൻ എട്ട് റൺസും പൃഥ്വി 10 റൺസും എടുത്തു. അക്ഷർ പട്ടേൽ 12 റൺസുമായി മടങ്ങി. 14 റൺസുമായി ലളിത് യാദവും ആറ് റൺസുമായി ആർ അശ്വിൻ എന്നിവർ പുറത്താകാതെ നിന്നു. 

മുസ്താഫിസുർ റഹ്മാൻ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ചേതൻ സക്കരിയയും രണ്ട് വിക്കറ്റുകൾ നേടി. കഴിഞ്ഞ കളിയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച കാർത്തിക് ത്യാഗി ഒരു വിക്കറ്റ് സ്വന്തമാക്കി. രാഹുൽ തേവാടിയയും ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com