

ന്യൂഡൽഹി: ലോക ചാംപ്യൻഷിപ്പിനായുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഗുസ്തി താരവും കോൺഗ്രസ് എംഎൽഎയുമായ വിനേഷ് ഫോഗട്ടിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) നയപരമായ മാനദണ്ഡങ്ങൾ ചോദ്യം ചെയ്താണ് വിനേഷ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി ഹൈക്കോടതി നിരസിച്ചു. ഈ മാസം 14ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ട്രയൽസ് നടക്കുന്നത്.
ഈ മാസം ഏഴിന് ഡബ്ല്യുഎഫ്ഐ പുറപ്പെടുവിച്ച സർക്കുലറിലെ യോഗ്യതാ മാനദണ്ഡങ്ങളാണ് വിനേഷ് ഫോഗട്ട് ചോദ്യം ചെയ്തത്. 2025, 2026 വർഷങ്ങളിലെ മെഡൽ ജേതാക്കൾ, ദേശീയ പരിശീലന ക്യാംപിൽ പങ്കെടുക്കുന്നവർ, 2026ലെ അണ്ടർ 20 ലോക ഗുസ്തി ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടിയവർ എന്നിവർക്ക് മാത്രമാണ് ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യത നൽകിയത്. പ്രസവ അവധിയിലായിരുന്ന വിനേഷിന് ഈ മാനദണ്ഡങ്ങൾ കാരണം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ മാസം ഏഴിനു മാത്രമാണ് പുതിയ മാനദണ്ഡങ്ങളെ കുറിച്ച് അറിവ് കിട്ടിയത് എന്നാണ് വിനേഷിനായി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ഗർഭധാരണം, പ്രസവം, അതിനു ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കൽ കാലയളവ് എന്നിവ കാരണം അവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പുതിയ മാനദണ്ഡങ്ങൾ അവരെ പൂർണമായി ഒഴിവാക്കുന്നതാണെന്നും അഭിഭാഷകൻ വാദിച്ചു. ഫലത്തിൽ അവർക്ക് കരിയറിൽ ഇനി രണ്ട് വർഷം നഷ്ടമാകുമെന്നും കായിക താരം എന്ന നിലയിലുള്ള കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ ഡബ്ല്യുഎഫ്ഐ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങളിൽ നിന്നു വിനേഷ് ഫോഗട്ടിനു മാത്രം ഇളവ് നൽകാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. സർക്കുലർ എല്ലാ കായിക താരങ്ങൾക്കും ഒരുപോലെ ബാധകമാണ്. എന്ത് കാരണം കൊണ്ടായാലും നിർദ്ദിഷ്ട മത്സരങ്ങളിൽ പങ്കെടുക്കാത്ത ഒരു കായിക താരത്തിനു യോഗ്യത വിഭാഗത്തിൽ ഉൾപ്പെടാൻ സാധിക്കില്ല. നയത്തിന്റെ സാധുത പരിശോധിക്കുന്നതിനു മുൻപ് വിനേഷ് ഫോഗട്ടിനു മാത്രം ഇളവ് നൽകുന്നത് സമാന സാഹചര്യത്തിലൂടെ കടന്നു പോകുകയും എന്നാൽ കോടതിയെ സമീപിക്കാതിരിക്കുകയും ചെയ്ത മറ്റ് കായിക താരങ്ങളോടു കാണിക്കുന്ന നീതികേടായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വനിതാ കായിക താരങ്ങൾക്കായി പ്രത്യേക മാർഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നത് പരിഗണിക്കണമെന്നു കോടതി ഡബ്ല്യുഎഫ്ഐയ്ക്ക് നിർദ്ദേശം നൽകി. രാജ്യത്തിന്റെ താത്പര്യവും കായിക താരങ്ങളുടെ ക്ഷേമവും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന രീതിയിലായിരിക്കണം ഇത്തരം നയങ്ങൾ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates