

ന്യൂയോര്‍ക്ക്: 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ഡീഗോ മറഡോണ നേടിയ കുപ്രസിദ്ധിയാര്‍ജിച്ച 'ദൈവത്തിന്റെ കൈ' എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട ഗോള്‍ നേടിയ പന്ത് ലേലത്തില്‍ പോയി. 32.61 കോടി (3.35 മില്ല്യൺ ഡോളർ) രൂപയ്ക്കാണ് പന്ത് ലേലം ചെയ്യപ്പെട്ടത്. ഓഗസ്റ്റ് 21 മുതല്‍ 23 വരെ യുഎസില്‍ നടന്ന ലേലത്തിലാണ് പന്ത് കൈമാറ്റം ചെയ്യപ്പെട്ടത്. ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഓക്ഷന്‍സാണ് വിശ്വ വിഖ്യാതമായ തുകല്‍ പന്ത് ലേലത്തിനു വച്ചത്. 2.5 ദശലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് 24 കോടി രൂപ) ആണ് ആരംഭ തുകയായി നിശ്ചയിച്ചിരുന്നത്. ഈ തുകയില്‍ തുടങ്ങിയ ലേലമാണ് 33 കോടിയ്ക്കടുത്ത് രൂപയ്ക്ക് ലേലം കൊണ്ടത്.
അന്ന് മത്സരം നിയന്ത്രിച്ച ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസര്‍ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022ല്‍ 22 കോടി രൂപയ്ക്ക് വിറ്റു. പുതിയ ഉടമ 2023ല്‍ വീണ്ടും ലേലത്തിന് വച്ചെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാല്‍ വില്‍പ്പന നടന്നില്ല. ഈ മത്സരത്തില്‍ മറഡോണ ധരിച്ച ജേഴ്‌സിയും നേരത്തെ ലേലലത്തില്‍ വിറ്റ് പോയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഒരു ജേഴ്‌സിക്ക് കിട്ടിയ റെക്കോര്‍ഡ് ലേലത്തുകയും ഇതുതന്നെ. 9.3 ദശലക്ഷം യുഎസ് ഡോളറിനാണ് ജേഴ്‌സി വിറ്റുപോയത്.
മെക്‌സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് മറഡോണയുടെ കുപ്രസിദ്ധി നേടിയ ഗോളിന്റെ പിറവി. ഇംഗ്ലണ്ട് ഗോള്‍ കീപ്പറെ മറികടന്ന് ബോക്‌സില്‍ നിന്നു മറഡോണ പന്ത് കൈകൊണ്ടു തട്ടിയിടുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ ഹാന്‍ഡ് ബോളാണെന്നു വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചത് അന്ന് വിവാദമായി. ഇതേ മത്സരത്തില്‍ തന്നെ മറഡോണ ഇംഗ്ലീഷ് താരങ്ങളെ ഒന്നൊന്നായി വെട്ടിച്ച് നേടിയ സോളോ ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായും ഫിഫ തിരഞ്ഞെടുത്തിരുന്നു. മത്സരത്തില്‍ അര്‍ജന്റീന ഈ രണ്ട് ഗോളുകളുടെ ബലത്തില്‍ 2-1നു ജയിച്ച് സെമിയിലേക്കും മുന്നേറി.
മത്സര ശേഷം ഈ ഗോളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മറഡോണ പറഞ്ഞ വാചകമാണ് പില്‍ക്കാലത്ത് ദൈവത്തിന്റെ കൈ എന്ന വിശേഷണം വിവാദ ഗോളിനു ചാര്‍ത്തിക്കിട്ടിയത്. 'അല്‍പ്പം മറഡോണയുടെ തലയും ബാക്കി ദൈവത്തിന്റെ കൈയും'- എന്നാണ് മറഡോണയുടെ ഗോളിനെക്കുറിച്ചുള്ള പ്രതികരണം.
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചരിത്രപരമായ പ്രാധാന്യമുള്ള പന്താണിതെന്നു ഹെറിറ്റേജ് ഓക്ഷന്‍സ് സ്‌പോര്‍ട്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ഡാന്‍ ഇംലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ മത്സരത്തില്‍ തന്നെ നൂറ്റാണ്ടിന്റെ ഗോള്‍ എന്നറിയപ്പെട്ട വിഖ്യാത ഗോള്‍ നേടിയതും സമാന പന്താണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. രണ്ട് ഗോളുകളും ഐക്കണിക്കും അത്രമേല്‍ ഓര്‍മിക്കപ്പെടുന്നതുമാണെന്നും ഇംലര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates