ആവേശകരമായ മത്സരത്തില്‍ 'ബൂട്ടു'മായി നായ; ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ താരമായി ഈ 'വിരുതന്‍' (വീഡിയോ)

ആവേശകരമായ മത്സരത്തില്‍ 'ബൂട്ടു'മായി നായ; ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ താരമായി ഈ 'വിരുതന്‍'
​ഗ്രൗണ്ടിലിറങ്ങിയ നായ/ വീഡിയോ ദൃശ്യം
​ഗ്രൗണ്ടിലിറങ്ങിയ നായ/ വീഡിയോ ദൃശ്യം
Updated on
1 min read

ലാ പാസ്: കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ അതിനെ തടസപ്പെടുത്തി മൈതാനത്തേക്ക് അപ്രതീക്ഷിതമായി ചില അതിഥികള്‍ വന്നിറങ്ങാറുണ്ട്. നായയും പൂച്ചയും പ്രാവ് അടക്കമുള്ള പക്ഷികളുമൊക്കെയാണ് ഇത്തരത്തില്‍ കടന്നു വരാറുള്ളത്. കളിക്കിടെ താരങ്ങള്‍ക്കും കാണികള്‍ക്കും അല്‍പ്പനേരത്തേക്കുള്ള നേരംപോക്കാണ് ഇത്തരം കാഴ്ചകള്‍. 

സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ഇവിടെയും ഒരു നായയാണ് താരം. ബൊളീവിയന്‍ ടോപ് ഡിവിഷന്‍ ഫുട്‌ബോള്‍ പോരാട്ടത്തിനിടെയാണ് ഗ്രൗണ്ടില്‍ നായയുടെ സാന്നിധ്യമുണ്ടായത്. ദി സ്‌ട്രോംഗസ്റ്റ്- നാസിയോണല്‍ പൊടോസി മത്സരത്തിനിടെയാണ് നായയും മൈതാനത്ത് കളിക്കാനിറങ്ങിയത്. 

സാധാരണ നിലയില്‍ ഇത്തരത്തിലെത്തുന്ന ജീവികള്‍ ചുറ്റിക്കറങ്ങി മടങ്ങുന്നതോ അല്ലെങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഇതിനെ ആട്ടിയോടിക്കുകയോ ഒക്കെയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ സംഗതി നേരത്തിരിച്ചാണുണ്ടായത്. ഫുട്‌ബോള്‍ പോരാട്ടത്തിനിടെ ഇറങ്ങി ഗ്രൗണ്ടില്‍ വിലസിയ ഈ വിരുതന്‍ ഒരു ബൂട്ടും കടിച്ചുപിടിച്ച് അതുമായുള്ള കളി തുടരുകയായിരുന്നു. 

നായ ബൂട്ട് വച്ച് ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ ഇരുന്ന് കളിക്കുന്നതും മൈതാനത്ത് ഓടുന്നതും ഒക്കെ വീഡിയോയില്‍ കാണാം. ഈ സമയത്തും മത്സരം നിര്‍ത്തി വയ്ക്കാതെ നടക്കുന്നുമുണ്ട്. അസിസ്റ്റന്റ് റഫറിയടക്കം പിന്നാലെ ഓടി നായയെ മൈതാനത്ത് നിന്ന് പുറത്തിറക്കാന്‍ കഷ്ടപ്പെടുന്നുണ്ടെങ്കിലും കക്ഷി അതിനൊന്നും വഴങ്ങാതെ ബൂട്ടും കടിച്ചുപിടിച്ച് ഗ്രൗണ്ടില്‍ കിടന്ന് കളിക്കുക തന്നെയായിരുന്നു. 

ഒടുവില്‍ കളി നിര്‍ത്തി ഇരു ടീമിലേയും രണ്ട് താരങ്ങള്‍ ചേര്‍ന്ന് നായയെ പൊക്കാനുള്ള ശ്രമം നടത്തുന്നു. കിടന്ന കിടപ്പില്‍ പരമാവധി മൈതാനത്ത് തന്നെ അള്ളിപ്പിടിച്ച് തുടരാന്‍ നായ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഒടുവില്‍ നായയെ താരങ്ങളിലൊരാള്‍ എടുത്തു പൊക്കി മൈതാനത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com