

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ ടെന്നീസ് കിരീടം കസാഖിസ്ഥാന്റെ എലേന റിബാകിനയ്ക്ക്. ഫൈനലിൽ ഹാട്രിക്ക് യുഎസ് ഓപ്പൺ കിരീടം സ്വപ്നം കണ്ടെത്തിയ ബലറൂസിന്റെ അരിന സബലേങ്കയെ വീഴ്ത്തിയാണ് തന്റെ കന്നി യുഎസ് ഓപ്പൺ കിരീടം റിബാകിന സ്വന്തമാക്കിയത്. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും റിബാകിനയ്ക്കായിരുന്നു. കരിയറിലെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം കൂടിയാണ് താരം സ്വന്തമാക്കിയത്. നേരത്തെ 2022ൽ വിംബിൾഡൺ കിരീടം റിബാകിന നേടിയിരുന്നു. കരിയർ സ്ലാം നേട്ടത്തിലേക്ക് അവർക്കിനി ഫ്രഞ്ച് ഓപ്പൺ കിരീടം കൂടി മതി.
ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട പോരിനൊടുവിലാണ് റിബാകിനയുടെ കിരീട നേട്ടം. സ്കോർ: 6-4, 5-7, 6-2. രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിക്കാൻ സബലേങ്കയ്ക്ക് സാധിച്ചെങ്കിലും മൂന്നാം സെറ്റിൽ ബലറൂസ് താരത്തിന്റെ തിരിച്ചുവരവ് അതിവേഗം തടഞ്ഞാണ് റിബാകിനയുടെ കിരീട മുന്നേറ്റം.
ന്യൂയോർക്കിലേക്ക് വരുമ്പോൾ റിബാകിന ലോക ഒന്നാം നമ്പർ റാങ്കിന് തൊട്ടരികിലായിരുന്നു. ഇവിടെ നിന്നു മടങ്ങുമ്പോൾ അവരുടെ കൈയിൽ യുഎസ് ഓപ്പൺ കിരീടവും ഒപ്പം ഒന്നാം നമ്പർ പദവിയും സ്വന്തം. രണ്ടിലും പിന്തള്ളിയത് സബലേങ്കയേയും. സെമിയിലെത്തിയപ്പോൾ തന്നെ സബലേങ്കയെ പിന്തള്ളി ഒന്നാം റാങ്കിലെത്താനുള്ള പോയിന്റുകൾ റിബാകിന നേടിയിരുന്നു. എന്നാൽ അവിടെയും നിർത്താൻ റിബാകിന തയ്യാറായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ആർതർ ആഷെയിലെ ഫ്ലഷിങ് മെഡോസിൽ സർവാധിപത്യം പുലർത്തിയ സബലേങ്കയുടെ ഹാട്രിക്ക് സ്വപ്നങ്ങളും അവർ തകർത്തെറിഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച രണ്ട് വനിതാ താരങ്ങളുടെ ക്ലാസിക്ക് ഫൈനൽ പോരിനാണ് ഫ്ലഷിങ് മെഡോസ് സാക്ഷ്യം നിന്നത്. തുടക്കത്തിൽ റിബാകിനയ്ക്ക് സമ്മർദ്ദം നൽകാൻ സബലേങ്കയ്ക്ക് സാധിച്ചു. 12 ബ്രേക്ക് അവസരങ്ങൾ സൃഷ്ടിച്ച അവർ മൂന്നെണ്ണം പോയിന്റാക്കി മാറ്റി. മികച്ച എയ്സുകൾ കണ്ടെത്താൻ കെൽപ്പുള്ള റിബാകിന തന്റെ സ്വതസിദ്ധമായ താളത്തിലായിരുന്നില്ല തുടക്കത്തിൽ. എന്നാൽ ശക്തമായ റിട്ടേണുകളിലും മികച്ച ബോൾ സ്ട്രൈക്കിങുമായി അവർ എയ്സ് കുറവുകൾ നികത്തിയാണ് മെല്ലെ കളിയിൽ ആധിപത്യം സ്ഥാപിച്ചത്. സബലേങ്ക വരുത്തിയ ഡബിൾ ഫോൾട്ടുകൾ മുതലെടുത്താണ് ആദ്യ സെറ്റ് റിബാകിന പിടിച്ചെടുത്തത്.
എന്നാൽ രണ്ടാം സെറ്റിൽ ആക്രമണാത്മക കളി പുറത്തെടുത്ത സബലേങ്ക റിബാകിനയുടെ പ്രതിരോധം തകർത്തു. 4-4 എന്ന സ്കോറിൽ റിബാകിന രണ്ട് ബ്രേക്ക് പോയിന്റുകൾ രക്ഷപ്പെടുത്തിയെങ്കിലും അടുത്ത ഘട്ടത്തിൽ അവസരം മുതലെടുത്ത് സബലേങ്ക മത്സരത്തിൽ ഒപ്പമെത്തി.
നിർണായക മൂന്നാം സെറ്റിൽ പക്ഷേ സബലേങ്കയുടെ കണക്കുകൂട്ടൽ മുഴുവൻ തെറ്റിച്ച് റിബാകിന ആധിപത്യം നേടി. ആദ്യ ഗെയിമിലെ ബ്രേക്ക് പോയിന്റിൽ ബാക്ക് ഹാൻഡ് പിഴച്ചെങ്കിലും അതിവേഗം തന്നെ റിബാകിന തിരിച്ചെത്തി 5-2 എന്ന സ്കോറിൽ മുന്നേറി. ഒടുവിൽ അടുത്ത പോയിന്റും അതിവേഗം പിടിച്ചെടുത്ത് റിബാകിന തന്റെ കന്നി യുഎസ് ഓപ്പൺ കിരീടം ഉറപ്പാക്കി. തുടരെ മൂന്നാം കിരീടം ലക്ഷ്യമിട്ട സബലേങ്കയ്ക്ക് മൂന്നാം സെറ്റിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates