

ന്യൂഡൽഹി: ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. തന്റെ ക്രിക്കറ്റ് ജീവിതത്തിന് വലിയ പ്രചോദനമായിരുന്ന പിതാവ് ഖന്‍ചന്ദ്ര സിങിനെകുറിച്ചാണ് താരം പോസ്റ്റിൽ എഴുതിയിരിക്കുന്നത്. അച്ഛന്റെ സ്വപ്നങ്ങൾ സഫലമാക്കാൻ കഴിഞ്ഞു. പക്ഷേ, അത് കാണാൻ അച്ഛനില്ലാത്തത് വലിയ വിഷമം ഉണ്ടാക്കുന്നു എന്നും റിങ്കു പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
'അച്ഛനോട് സംസാരിക്കാതെ ഇത്രയും ദിവസങ്ങൾ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അച്ഛനില്ലാതെ മുന്നോട്ടുള്ള ജീവിതം എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ല. പക്ഷേ മുന്നോട്ടുള്ള ഓരോ ഘട്ടത്തിലും എനിക്ക് അച്ഛന്റെ പിന്തുണ ആവശ്യമാണ്'' റിങ്കു പറഞ്ഞു.
കടമയാണ് ഏറ്റവും പ്രധാനമെന്ന് അച്ഛന്റെ എപ്പോഴും എന്നെ പഠിപ്പിച്ചിരുന്നു. അത് കൊണ്ടാണ് ഗ്രൗണ്ടിൽ ഇറങ്ങി അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ ശ്രമിച്ചത്. ആ സ്വപ്നം സഫലമായിരിക്കുകയാണ്. പക്ഷേ ഈ നിമിഷം പിതാവ് എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. ചെറിയതും വലുതുമായ ഓരോ സന്തോഷ നിമിഷത്തിലും അച്ഛന്റെ കുറവ് എന്നെ ബാധിക്കും. നിങ്ങളെ ഞാൻ വളരെ അധികം മിസ് ചെയ്യും പപ്പ എന്ന് പറഞ്ഞാണ് റിങ്കുവിന്റെ കുറുപ്പ് അവസാനിക്കുന്നത്.
ലോകകപ്പ് ടൂർണമെന്റിനിടെയാണ് കാൻസർ ബാധിതനായ റിങ്കുവിന്റെ പിതാവ് ഖന്‍ചന്ദ്ര സിങിന്റെ ആരോഗ്യനില വഷളായത്. ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് മത്സരത്തിന് പിന്നാലെ പിതാവിനെ കാണാൻ റിങ്കു നാട്ടിലേക്ക് പോയിരുന്നു. പിന്നീട് സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിന് മുമ്പ് വീണ്ടും ടീമിനൊപ്പം ചേർന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പിതാവ് മരിച്ചു. പിതാവിന്റെ മൃതദേഹം കരഞ്ഞു കൊണ്ട് ചുമന്ന് പോകുന്ന റിങ്കുവിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നിരുന്നു.
ചെറുപ്പകാലത്ത് ക്രിക്കറ്റിനോടുള്ള മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് ഖന്‍ചന്ദ്ര വലിയ പിന്തുണയാണ് റിങ്കുവിന് നൽകിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തി നൽകിയിരുന്നു.
പിതാവിന്റെ കഷ്ടപ്പാടിനെക്കുറിച്ചു റിങ്കു നിരവധി അഭിമുഖത്തിൽ പറഞ്ഞിരുന്നു. റിങ്കു സിങ് ഇന്ത്യൻ ടീമിലെത്തിയശേഷവും പിതാവ് ഇതേ ജോലി തന്നെ ആണ് ചെയ്തിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates