

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരുതലോടെ തുടങ്ങിയ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നല്‍കി നിതീഷ് കുമാര്‍ റെഡ്ഡി. തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ നിതീഷ് ഓപ്പണര്‍മാരെ രണ്ട് പേരേയും മടക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനേയും ആറാം പന്തില്‍ സാക് ക്രൗളിയേയും നിതീഷ് പുറത്താക്കി. ഇംഗ്ലണ്ട് നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍.
ഡക്കറ്റ് നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കി മടങ്ങി. ഡക്കറ്റ് 23 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പാണ് ക്രീസിലെത്തിയത്. താരം നിതീഷിന്റെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്തു. ആറാംപന്ത് നേരിട്ട സാക് ക്രൗളിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് നിതീഷിന്റെ ഡെലിവറി. താരവും പന്തിനു തന്നെ പിടി നല്‍കി മടങ്ങി. കഴിഞ്ഞ കളിയില്‍ അതിവേഗം പുറത്തായി ഏറെ പഴി കേട്ട ക്രൗളി ഇത്തവണയും നിരാശപ്പെടുത്തി. താരം 18 റണ്‍സുമായി ഔട്ട്.
നാലാമനായി എത്തിയ ജോ റൂട്ടിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടക്കാനുള്ള അവസരം ഇന്ത്യക്കു കിട്ടിയിരുന്നു. താരത്തിന്റെ ക്യാച്ച് കെഎല്‍ രാഹുല്‍ പക്ഷേ വിട്ടുകളഞ്ഞു.
നിലവിൽ ഒലി പോപ്പും ജോ റൂട്ടും ബാറ്റിങ് തുടരുന്നു. റൂട്ട് 12 റൺസും ഒലി പോപ്പ് 2 റൺസുമായും ക്രീസിൽ.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.
സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. രണ്ടാം ടെസ്റ്റില്‍ മോശം ഫോമില്‍ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി.
ആദ്യ രണ്ട് ടെസ്റ്റുകളിലും ബാറ്റിങില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതിരുന്ന മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമുണ്ട്. ജോഷ് ടോംഗിനു പകരം ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ ഇടംപിടിച്ചു.
ഇന്ത്യ പ്ലെയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates