ഓൾഡ് ട്രഫോർഡിൽ മഴ പെയ്ത, 'സംഭവബഹുല രാത്രി'... ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ്!

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയ വഴിയിൽ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1 ചെല്‍സി
Bruno Fernandes celebrates a goal
ബ്രൂണോ ഫെർണാണ്ടസ് (English Premier League)x
Updated on
2 min read

ലണ്ടന്‍: താരങ്ങള്‍ മഴയില്‍ കുളിച്ച ഓള്‍ഡ്ട്രഫോര്‍ഡിലെ രാത്രി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പത്ത് പേരായി ചുരുങ്ങേണ്ടി വന്ന ചെല്‍സി. 45ാം മിനിറ്റില്‍, ഇടവേളയ്ക്ക് പിരിയും മുന്‍പ് പത്ത് പേരിലേക്ക് ചുരുങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. പ്രീമിയര്‍ ലീഗിലെ ത്രില്ലര്‍ പോരില്‍ വിജയം പിടിച്ച് ഹോം ഫാന്‍സിനെ തൃപ്തിപ്പെടുത്തി ചുകന്ന ചെകുത്താന്‍മാര്‍ തിളങ്ങി നിന്നു. ഒപ്പം അവരുടെ പരിശീലകന്‍ റുബന്‍ അമോറിമിന് കോച്ചിന്റെ കസേര തത്കാലത്തേക്കെങ്കിലും ഉറപ്പിച്ചു നിര്‍ത്താന്‍ പറ്റുന്ന ടാക്റ്റിക്കല്‍ ജയത്തിന്റെ ആശ്വാസവും.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ ജയിച്ചു കയറിയത്. 14ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും 37ാം മിനിറ്റില്‍ കാസെമിറോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗോളുകള്‍ നേടി.

കളി തുടങ്ങി നാലാം മിനിറ്റ് പിന്നിട്ടപ്പോഴാണ് ചെല്‍സിക്ക് ആദ്യ തിരിച്ചടി കിട്ടിയത്. അവരുടെ ഗോള്‍ കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിനു തുടക്കത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് വാങ്ങി കളം വിടേണ്ടി വന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രയാന്‍ എംബ്യുമോയുടെ മുന്നേറ്റം ബോക്‌സിനു പുറത്തേക്കിറങ്ങി തടുക്കാനുള്ള താരത്തിന്റെ ശ്രമം പിഴച്ചു. അപകടകരമായ ഫൗളിനു റഫറി താരത്തെ നേരിട്ട് ചുവപ്പു കാര്‍ഡ് കാണിച്ചു.

Bruno Fernandes celebrates a goal
അഞ്ചിൽ അഞ്ച്, അപരാജിതം ലിവര്‍പൂള്‍! 'മേഴ്‌സി സൈഡ്' നാട്ടങ്കവും ജയിച്ചു കയറി

ഗോള്‍ കീപ്പര്‍ പുറത്തായതോടെ ചെല്‍സിക്കു കളത്തില്‍ നിന്നു മറ്റൊരു താരത്തേയും പിന്‍വലിക്കേണ്ടി വന്നു. ഇതോടെ അവരുടെ താളം തുടക്കം തന്നെ തെറ്റി. പിന്നീടുള്ള സമയങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രതിരോധിക്കാനാണ് അവര്‍ ശ്രമിച്ചത്. 5 തവണ മാത്രമാണ് ചെല്‍സി ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ ശ്രമിച്ചത്. അതില്‍ തന്നെ ഓണ്‍ ടാര്‍ജറ്റ് ഒറ്റ ഷോട്ട് മാത്രമായിരുന്നു. അതവര്‍ ഗോളാക്കുകയും ചെയ്തു.

3-4-1-2 ഫോര്‍മേഷനില്‍ തന്നെ ടീമിനെ ഇറക്കി അമോറിം മുന്‍ മാഞ്ചസ്റ്റര്‍ താരങ്ങളേയും ഫുട്‌ബോള്‍ പണ്ഡിറ്റുകളേയും ഒരിക്കല്‍ കൂടി നിശബ്ദരാക്കി. പത്ത് പേരായി ചെല്‍സി ചുരുങ്ങിയതിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡെടുത്തു. 14ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിനു ലീഡ് സമ്മാനിച്ചു. 20 മിനിറ്റെത്തും മുന്‍പ് ചെല്‍സിക്ക് അവരുടെ നിര്‍ണായക താരം കോള്‍ പാമറെ പിന്‍വലിക്കേണ്ടി വന്നതും മറ്റൊരു തിരിച്ചടിയായി. പരിക്കിനെ തുടര്‍ന്നാണ് താരം കളം വിട്ടത്.

Bruno Fernandes celebrates a goal
കാണാം, 'സണ്‍ഡേ ബ്ലോക്ക്ബസ്റ്റര്‍'! ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

37ാം മിനിറ്റില്‍ കാസമിറോയുടെ ഹെഡ്ഡര്‍ യുനൈറ്റഡിനു വീണ്ടും ലീഡ് സമ്മാനിച്ചു. കളിയില്‍ ആധിപത്യം സ്ഥാപിച്ചു ഇടവേളയിലേക്ക് പിരിയാമെന്ന ഘട്ടത്തില്‍ പക്ഷേ അവര്‍ക്കും തിരിച്ചടി കിട്ടി. കളിയില്‍ രണ്ടാമത്തെ ചുവപ്പ് കാര്‍ഡ് റഫറി ഉയര്‍ത്തി. ഇത്തവണ യുനൈറ്റഡിന്റെ കാസമിറോയാണ് പുറത്തായത്. 45 മിനിറ്റ് പിന്നിട്ട് മത്സരം ഇഞ്ച്വറി ടൈമില്‍ നില്‍ക്കെയാണ് യുനൈറ്റഡും പത്ത് പേരായി ചുരുങ്ങിയത്. പന്തുമായി മുന്നേറിയ ചെല്‍സി താരം ആന്ദ്രെ സാന്റോസിനെ വലിച്ചിട്ടു വീഴ്ത്തിയതിനാണ് താരത്തിനു ചുവപ്പ് കാര്‍ഡ് കിട്ടിയത്.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും പത്ത് പേരുമായാണ് കളിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിന്നീട് തങ്ങളുടെ 2 ഗോള്‍ ലീഡ് സംരക്ഷിക്കാനാണ് തുനിഞ്ഞത്. മറുഭാഗത്ത് കളി തീരാന്‍ പത്ത് മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ചെല്‍സി ആശ്വാസ ഗോള്‍ കണ്ടെത്തി. ട്രെവോ ചലോഭാണ് അവര്‍ക്ക് ആശ്വാസം നല്‍കിയത്.

സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അഞ്ച് കളിയിലെ രണ്ടാം ജയമാണിത്. ചെല്‍സി സീസണിലെ ആദ്യ തോല്‍വിയാണ് വഴങ്ങിയത്. രണ്ട് വീതം ജയവും സമനിലയുമായി നില്‍ക്കുകയായിരുന്നു അവര്‍. ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പത്താം സ്ഥാനത്തേക്ക് കയറി. ചെല്‍സി ആറാമത്.

Summary

English Premier League: Goals from Bruno Fernandes and Casemiro helped United to a much-needed win over the Blues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com