

മ്യൂണിക്ക്: രണ്ട് ബുണ്ടസ് ലീഗ മത്സരങ്ങള്‍. ഒരു ജര്‍മന്‍ കപ്പ് പോരാട്ടം. 3 കളിയില്‍ ഒരു ജയം, ഒരു തോല്‍വി, ഒരു സമനില. ജര്‍മന്‍ മുന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്റെ പരിശീലക സ്ഥാനത്തു നിന്നു എറിക് ടെൻ ഹാഗ് പുറത്ത്! ഷാബി അലോണ്‍സോയുടെ പകരക്കാരനായാണ് ഇക്കഴിഞ്ഞ മെയില്‍ ടെന്‍ ഹാഗ് സ്ഥാനമേറ്റത്. രണ്ട് വര്‍ഷത്തെ കരാറിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്തു നിന്നു ടെന്‍ ഹാഗ് ജര്‍മനിയിലേക്ക് എത്തിയത്.
ഓഗസ്റ്റ് 15നായിരുന്ന ജര്‍മന്‍ കപ്പിലെ ടീമിന്റെ ജയം. പിന്നാലെ മുന്‍ ചാംപ്യന്‍മാര്‍ സീസണിലെ ആദ്യ ബുണ്ടസ് ലീഗ പോരാട്ടത്തിനു ഇറങ്ങി. ഹോഫെന്‍ഹെയിമിനോടു പരാജയപ്പെട്ടാണ് അവര്‍ തുടങ്ങിയത്. പിന്നാലെ രണ്ടാം പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം അവര്‍ വെര്‍ഡര്‍ ബ്രമനെ നേരിടാനിറങ്ങി. 3-3നു മത്സരം സമനിലയില്‍ അവസാനിച്ചു. മോശം തുടക്കം പരിശീലകന്റെ കസേരയും ഇളക്കി.
സീസണിലെ ആദ്യ ബുണ്ടസ് ലീഗ പോരാട്ടം കളിക്കാന്‍ സ്വന്തം തട്ടകത്തിലാണ് ലെവര്‍കൂസന്‍ ഇറങ്ങിയത്. എന്നാല്‍ 2-1നു പരാജയപ്പെട്ടു. രണ്ടാം പോരാട്ടത്തില്‍ വെര്‍ഡര്‍ ബ്രമനെതിരെ മുന്നില്‍ നിന്നിട്ടും ഇടവേള കഴിഞ്ഞപ്പോള്‍ ബ്രമന്‍ പത്ത് പേരായി ചുരുങ്ങിയിട്ടും അവര്‍ ലെവര്‍കൂസനെ സമനിലയില്‍ തളച്ചു. തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിത പുറത്താകല്‍.
ഇത്തരമൊരു പടിയിറക്കം പ്രതീക്ഷിച്ചില്ലെന്നു ടെന്‍ ഹാഗും പറയുന്നു. 4 വര്‍ഷം അയാക്‌സിനെ പരിശീലിപ്പിച്ച് അവര്‍ക്ക് മികച്ച റിസള്‍ട്ടുകളുണ്ടാക്കിയ കോച്ചാണ് ടെന്‍ ഹാഗ്. ഈ മികവിന്റെ ബലത്തിലാണ് അദ്ദേഹം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനെന്ന ഹോട്ട് സീറ്റിലെത്തിയത്. എന്നാല്‍ ടീമിനെ പ്രതാപ കാലത്തേക്ക് നയിക്കുന്നതിനു ടെന്‍ ഹാഗിനു സാധിച്ചില്ല. വന്‍ പ്രതീക്ഷയില്‍ ഇംഗ്ലണ്ടിലെത്തിയ അദ്ദേഹത്തിനു റെഡ് ഡെവിള്‍സിനു എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടങ്ങള്‍ സമ്മാനിക്കാന്‍ സാധിച്ചെങ്കിലും പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിക്കാന്‍ കഴിഞ്ഞില്ല.
രണ്ട് വര്‍ഷം മാഞ്ചസ്റ്ററില്‍ തുടര്‍ന്നെങ്കിലും വലിയ മാറ്റങ്ങളൊന്നും ടീമില്‍ സൃഷ്ടിക്കാന്‍ ഡച്ച് പരിശീകനായില്ല. പിന്നാലെയാണ് ടെന്‍ ഹാഗ് ഇംഗ്ലണ്ട് വിട്ട് ജര്‍മനിയിലെത്തിയത്. അവിടെ കാത്തിരുന്നത് മറ്റൊരു ഷോക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
