ന്യൂഡൽഹി: ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025–26 സീസണിന്റെ ആഗോള സംപ്രേഷണാവകാശങ്ങൾ ഫാൻകോഡിന് ലഭിച്ചത് നിസാര തുകയ്ക്ക്. വെറും 8.62 കോടി രൂപയ്ക്കാണ് ആറു കമ്പനികളെ പിന്തള്ളി ഡ്രീം സ്പോർട്സ് ഗ്രൂപ്പിന് കീഴിലുള്ള ഫാൻകോഡ് സംപ്രേഷണാവകാശങ്ങൾ സ്വന്തമാക്കിയത്. ഇത് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന എഐഎഫ്എഫിന് കനത്ത തിരിച്ചടിയാണ്.
ചുരുക്കിയ ഫോർമാറ്റിൽ നടക്കുന്ന ഐ എസ് എൽ ഫെബ്രുവരി 14നാണ് ആരംഭിക്കുന്നത്. ഹോം–എവേ അടിസ്ഥാനത്തിൽ മൊത്തം അകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാകുക. ഓരോ മത്സരത്തിന്റെയും സംപ്രേഷണ മൂല്യം വെറും 9.47 ലക്ഷം രൂപ. കഴിഞ്ഞ രണ്ട് സീസണുകളിൽ 163ലധികം മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായി 275 കോടി രൂപയാണ് കമ്പനി മുടക്കിയത്. അതായത്, ഒരു മത്സരത്തിന് ശരാശരി 1.68 കോടി രൂപ വീതം. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ സീസണിലെ അഞ്ച് മത്സരങ്ങളുടെ മൂല്യമാണ് ഈ സീസണിന്റെ മുഴുവൻ വില.
സംപ്രേഷണാവകാശത്തിലൂടെ മാത്രം എഐഎഫ്എഫിന് 265 കോടിയിലേറെ നഷ്ടം. “ഇന്ത്യൻ ഫുട്ബോളിനെ രാജ്യത്തുടനീളമുള്ള ആരാധകർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഫാൻകോഡിന് സംപ്രേഷണാവകാശങ്ങൾ നൽകിയത്,”എന്നാണ് എഐഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
എന്നാൽ ഫാൻകോഡിനെ സംബന്ധിച്ച് ഈ നീക്കം മികച്ച സാമ്പത്തിക ലാഭം ഉണ്ടാക്കി നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates