

ന്യൂയോര്‍ക്ക്: 2026ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മൈതാനങ്ങളില്‍ ഉരുളുക 'ട്രിയോണ്ട' പന്തുകള്‍. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി അരങ്ങേറുന്ന ലോകകപ്പിനുള്ള പന്ത് നിര്‍മാതാക്കളായ അഡിഡാസ് ഔദ്യോഗികമായി അവതരിപ്പിച്ചു. പേരിലും സാങ്കേതിക വിദ്യയിലും ഒട്ടേറെ സവിശേഷതകളുമായാണ് ഇത്തവണയും ലോകകപ്പ് പന്തെത്തുന്നത്.
1930 മുതല്‍ ഇതുവരെയായി 22 പന്തുകളാണ് ഉപയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ലോകകപ്പില്‍ ഉപയോഗിച്ച പന്തിന്റെ പേര് 'അല്‍ റിഹ്‌ല' എന്നായിരുന്നു. 1970 മുതല്‍ ജര്‍മന്‍ കമ്പനിയായ അഡിഡാസാണ് പന്ത് നിര്‍മിച്ചു നല്‍കുന്നത്.
സ്പാനിഷ് ഭാഷയില്‍ തരംഗം എന്നര്‍ഥം വരുന്ന 'ഒന്‍ഡ'യും മൂന്നിനെ സൂചിപ്പിക്കുന്ന 'ട്രിയും' ചേര്‍ത്താണ് ട്രിയോണ്ട എന്ന പേര് പന്തിനു നല്‍കിയിരിക്കുന്നത്. മൂന്ന് ആതിഥേയ രാജ്യങ്ങളുടെ ഐക്യത്തിന്റെ പ്രതീകമായാണ് പേര് വിശേഷിപ്പിക്കപ്പെടുന്നത്.
മൂന്ന് രാജ്യങ്ങളുടെ ചിഹ്നങ്ങളും വര്‍ണങ്ങളും ചേര്‍ത്താണ് പന്തിന്റെ രൂപകല്‍പ്പന. ചുവപ്പ്, പച്ച, നീല വര്‍ണങ്ങളാണ് പന്തിലുള്ളത്. കാനഡയുടെ ദേശീയ ചിഹ്നമായ മേപ്പിള്‍ ഇലയും മെക്‌സിക്കന്‍ കഴുകന്‍മാരും അമേരിക്കന്‍ പതാകയിലെ നക്ഷത്രങ്ങളും ആതിഥേയ രാജ്യങ്ങളുടെ ചിഹ്നങ്ങളായി പന്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
പന്തിലെ പാളിയില്‍ ഘടിപ്പിച്ച സെന്‍സര്‍ ചിപ്പുകള്‍ വിഡിയോ അസിസ്റ്റന്റ് (വാര്‍) സിസ്റ്റത്തിനു സഹായകരമാകും. പന്ത് കളിക്കാരുടെ ദേഹത്ത് തൊട്ടിട്ടുണ്ടോയെന്നും ഗോള്‍ലൈന്‍ കടന്നിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനു ചിപ്പുകള്‍ നല്‍കുന്ന തത്സമയ ഡാറ്റകള്‍ സഹായിക്കും.
മൂന്ന് രാജ്യങ്ങളിലേയും കാലാവസ്ഥയ്ക്കു അനുയോജ്യമായാണ് പന്ത് നിര്‍മിച്ചിട്ടുള്ളത്. വായുവിലൂടെയുള്ള നീക്കത്തിന്റെ സ്ഥിരത, മൈതാനത്ത് കൂടുതല്‍ ഗ്രിപ്പ് എന്നിവയും പന്തിന്റെ സവിശേഷതകളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates