

ഹൂസ്റ്റൺ: 12 വർഷം മുൻപ് ബ്രസീലിനെ ബ്രസീലിന്റെ മണ്ണിൽ തന്നെ അരങ്ങേറിയ ലോകകപ്പിന്റെ സെമി ഫൈനലിൽ ജർമനി 7-1നു തകർത്തെറിഞ്ഞത് ഫുട്ബോൾ ലോകം അമ്പരന്നു കണ്ട മത്സരമായിരുന്നു. സമാന സ്കോറുമായി 2026 ലോകകപ്പിൽ ജർമനി വീണ്ടും എത്തുമ്പോൾ ആരാധകർ കാത്തിരുന്നതും ഇത്തരമൊരു പ്രകടനത്തിനായിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി പ്രാഥമിക ഘട്ടത്തിൽ പുറത്തായതിന്റെ ക്ഷീണമടക്കം മാറ്റിയെടുത്ത് അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് അവർ ഇത്തവണ വന്നിട്ടുള്ളത്. പ്രതീക്ഷകളുടെ ഭാരവുമായുള്ള യാത്രയ്ക്ക് ഗംഭീര തുടക്കമാണ് അവർ നൽകിയത്.
12 വർഷത്തിനിടെ ജർമനി നേടിയ ഈ രണ്ട് വമ്പൻ വിജയങ്ങളാണോ ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന പോരാട്ടം. അല്ലെന്നാണ് ചരിത്രം നമുക്കു മുന്നിൽ കാണിച്ചു തരുന്ന കണക്കുകൾ. ലോകകപ്പിൽ ഏകപക്ഷീയമായി ഒരു ടീം ആധിപത്യം സ്ഥാപിച്ചതും ഇരു ടീമുകളും മത്സരിച്ച് ഗോളുകളടിച്ചു കൂട്ടിയതുമായ ചില അപൂർവ മത്സരങ്ങളുണ്ട്.
7- 5
1954ലെ ലോകകപ്പ് ക്വാർട്ടറിൽ ഓസ്ട്രിയ സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയ പോരാട്ടത്തിൽ ആകെ പിറന്നത് 12 ഗോളുകൾ! 90 മിനിറ്റിനിടെ ഇരു ടീമുകളും ചേർന്നാണ് ഇത്രയും ഗോളുകൾ അടിച്ചെടുത്തത്. ക്വാർട്ടറിലെ ഈ പോരാട്ടത്തിൽ ഓസ്ട്രിയ മത്സരം ജയിച്ചപ്പോൾ കട്ടയ്ക്കു നിന്നു പോരാടിയാണ് സ്വിസ് ടീം മടങ്ങിയത്. മത്സരം തീർന്നപ്പോൾ സ്കോർ ബോർഡിൽ ഇങ്ങനെ തെളിഞ്ഞു. 7-5
1954 ജൂൺ 26ന് ലോസനിൽ നടന്ന ഈ മത്സരത്തിന്റെ ആവേശം മറികടക്കാൻ ഇന്നുവരെ മറ്റൊരു പോരാട്ടത്തിനു കഴിഞ്ഞിട്ടില്ല. മത്സരം തുടങ്ങി വെറും 23 മിനിറ്റിനുള്ളിൽ സ്വിറ്റ്സർലൻഡ് 3-0 ന് മുന്നിലെത്തി. എന്നാൽ അടുത്ത 25 മിനിറ്റിനുള്ളിൽ 5 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ഓസ്ട്രിയ ശക്തമായി തിരിച്ചുവന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ ബോർഡ് 5-4 എന്ന നിലയിലായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇരു ടീമുകളും ചേർന്ന് ആകെ 12 ഗോളുകൾ നേടിയിരുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും ഈ ലോകകപ്പ് റെക്കോർഡ് തകരാതെ നിലനിൽക്കുന്നു.
10-1
1982ൽ സ്പെയിനിൽ അരങ്ങേറിയ ഹംഗറി- എൽ സാൽവദോർ പോരാട്ടവും ഗോൾ മഴ പെയ്ത ലോകകപ്പ് മത്സരമായിരുന്നു. ഓസ്ട്രിയ- സ്വിറ്റ്സർലൻഡ് പോരാട്ടത്തിൽ ആകെ ഗോളെണ്ണമാണ് റെക്കോർഡെങ്കിൽ ഒരു മത്സരത്തിൽ തന്നെ 10 ഗോളുകൾ നേടുന്ന ലോകകപ്പ് ചരിത്രത്തിലെ ഏക ടീമെന്ന റെക്കോർഡ് ഇപ്പോഴും ഹംഗറിയുടെ പേരിലാണ്. 1982ലെ ലോകകപ്പിൽ 10-1 എന്ന സ്കോറിനാണ് ഹംഗറി എൽ സാൽവദോറിനെ തുരത്തിയത്.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് ലാസ്ലോ കിസ് ഹാട്രിക്ക് ഗോളുകൾ നേടി. ലോകകപ്പ് ചരിത്രത്തിൽ ഒരു പകരക്കാരൻ നേടുന്ന ഏക ഹാട്രിക്കെന്ന റെക്കോർഡ് ഇപ്പോഴും ലാസ്ലോ കിസിനു തന്നെ. ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയ മാർജിനും ഹംഗറിയുടെ ഈ പോരിനു തന്നെ. ഈ മത്സരത്തിൽ 9 ഗോൾ വിജയമാണ് ഹംഗറി സ്വന്തമാക്കിയത്.
6- 5
വൻ സ്കോർ പിറന്ന പോരിൽ ജയിച്ച ചരിത്രം ബ്രസീലിനുമുണ്ട്. 1938 ലോകകപ്പിൽ ബ്രസീലും പോളണ്ടും തമ്മിലുള്ള പോരാട്ടത്തിൽ 11 ഗോളുകളാണ് പിറന്നത്. 6 ഗോൾ ബ്രസീലും 5 ഗോൾ പോളണ്ടും വലയിലാക്കി. മത്സരത്തിൽ പോളണ്ടിന്റെ ഏണസ്റ്റ് വിലിമോവ്സ്കി 4 ഗോളുകൾ നേടി.
8- 3
ഈ റെക്കോർഡിലെ ഏറ്റവും വിചിത്രമായ ഒരു മത്സരമാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറി വെസ്റ്റ് ജർമനിയെ 8-3 ന് തകർത്തുവിട്ടു. എന്നാൽ ആഴ്ചകൾക്ക് ശേഷം നടന്ന ഫൈനലിൽ ഇതേ വെസ്റ്റ് ജർമ്മനി ഹംഗറിയെ അട്ടിമറിച്ച് 1954ലെ ലോകകപ്പ് കിരീടം ചൂടി!
7- 3
10 ഗോളുകൾ പിറന്ന 1958ലെ പോരാട്ടം. പരാഗ്വെയ്ക്കെതിരെയുള്ള ഫ്രാൻസിന്റെ തകർപ്പൻ അറ്റാക്കിങ് കളി പത്ത് ഗോളുകളാണ് സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലൊന്നായി ഇത് ഇന്നും നിലനിൽക്കുന്നു. ഫ്രാൻസ് 7 ഗോളുകളും പരാഗ്വെ 3 ഗോളുകളും നേടി.
മുൻ കാലങ്ങളിലെ ലോകകപ്പ് മത്സരങ്ങൾ എത്രത്തോളം ഗോളുകൾ നിറഞ്ഞതായിരുന്നു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നത്തെ ഫുട്ബോൾ കൂടുതൽ വേഗതയേറിയതും തന്ത്രപരവുമാണെങ്കിലും 1954ലെ ആ ഗോൾ വേട്ടയുടെ ആവേശം പുനഃസൃഷ്ടിക്കാൻ മറ്റൊരു ടൂർണമെന്റിനും കഴിഞ്ഞിട്ടില്ല. 1938 മുതൽ 1982 വരെയുള്ള കാലയളവിൽ കുറഞ്ഞത് 10 ഗോളുകളെങ്കിലും പിറന്ന അഞ്ച് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്. എന്നാൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷവും അത്തരമൊരു ഹൈ സ്കോറിങ് മത്സരത്തിനായി ഫുട്ബോൾ ലോകം ഇപ്പോഴും കാത്തിരിക്കുന്നു.
റെക്കോർഡുകൾ ചുരുക്കത്തിൽ
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ: 12 ഗോൾ - ഓസ്ട്രിയ 7-5 സ്വിറ്റ്സർലൻഡ് (1954)
ഒരു ടീം നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ: 10 ഗോൾ - ഹംഗറി എൽ സാൽവദോറിനെതിരെ (1982)
ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടും പരാജയപ്പെട്ട ടീം: പോളണ്ട് - 5 ഗോളുകൾ, ബ്രസീലിനോട് 6-5 ന് തോറ്റ മത്സരം, (1938)
ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ്: 1954 ലോകകപ്പിൽ വെറും 26 മത്സരങ്ങളിൽ നിന്നായി 140 ഗോളുകളാണ് പിറന്നത്.
ഗോൾ ശരാശരി: ഒരു മത്സരത്തിൽ 5.38 ഗോളുകൾ.
2018 ലോകകപ്പ്: ഒരു മത്സരത്തിൽ 2.64 ഗോളുകൾ
2022 ലോകകപ്പ്: ഒരു മത്സരത്തിൽ 2.69 ഗോളുകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates