

ന്യൂയോർക്ക്: ലോകകപ്പ് പ്രീ ക്വാർട്ടറിലെ ബ്രസീൽ- നോർവെ മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗ്രൂപ്പ് ഘട്ടത്തിൽ പകരക്കാരനായി ഒരു മത്സരത്തിൽ കളത്തിലിറങ്ങിയ നെയ്മർക്ക് ടൂർണമെന്റിൽ ഇനി കൂടുതൽ സമയം കളിക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ അറിയാൻ ആഗ്രഹിക്കുന്നത്. വെറ്ററൻ ഫോർവേഡ് പൂർണ സജ്ജനാണെന്ന് ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയെങ്കിലും, താരം ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അദ്ദേഹം കൃത്യമായ മറുപടി നൽകാതെ ആരാധകരെ ഇപ്പോഴും സസ്പെൻസിലാക്കിയിരിക്കുകയാണ്. നെയ്മർ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറുടെ ലോകകപ്പിലെ മത്സര സമയം വളരെ ജാഗ്രതയോടെയാണ് ബ്രസീൽ കൈകാര്യം ചെയ്യുന്നത്. സ്കോട്ലൻഡിനെതിരെയുള്ള ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിന്റെ 76ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയാണ് 34 കാരനായ നെയ്മർ ഈ ലോകകപ്പിലെ തന്റെ ആദ്യ സാന്നിധ്യം അറിയിച്ചത്. അതിനുശേഷം, നോക്കൗട്ട് റൗണ്ടുകളിൽ അദ്ദേഹത്തിന് വലിയൊരു ചുമതല നൽകുമോ എന്നതിനെച്ചൊല്ലി ഊഹാപോഹങ്ങൾ ശക്തമാണ്.
ആഞ്ചലോട്ടി പറയുന്നത്
'നെയ്മർക്കും വിനീഷ്യസ് ജൂനിയറിനും ഒരുമിച്ച് കളിക്കാൻ കഴിയും. അവർ ഒരുമിച്ച് കളിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന് കളിക്കാൻ സാധിക്കും എന്നതാണ് പ്രധാനം. ടീമിന് അദ്ദേഹത്തിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ അദ്ദേഹത്തെ മൈതാനത്തിറക്കും. 90 മിനിറ്റും കളിക്കാൻ നിലവിൽ അദ്ദേഹം സജ്ജനാണ്.'
മത്സരങ്ങളിൽ കൂടുതൽ സമയം ബഞ്ചിലിരിക്കേണ്ടി വരുന്നത് ബ്രസീലിന്റെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ നെയ്മർക്ക് എളുപ്പമല്ലെന്ന് ആൻസലോട്ടി സമ്മതിച്ചു.
'കൂടുതൽ സമയം ബഞ്ചിലിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അദ്ദേഹം പൂർണസന്തുഷ്ടനല്ല. എപ്പോഴത്തെയും പോലെ കളിക്കാൻ തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടുതൽ മിനിറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എന്റെ അടുത്ത് വന്നിട്ടൊന്നുമില്ല. എങ്കിലും അതൃപ്തിയുണ്ടാകും എന്നത് വളരെ വ്യക്തമാണ്. അതൊരു നല്ല കാര്യമാണ്. ബഞ്ചിലിരിക്കുന്നതിൽ ഒരു കളിക്കാരനും സന്തോഷം തോന്നരുത്.'
'വളരെ മികച്ച രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്. കഠിനമായി തന്നെ അദ്ദേഹം പരിശീലനം നടത്തുന്നു. അദ്ദേഹം എല്ലാവരെയും ബഹുമാനിക്കുന്ന, ദയവുള്ള, സഹകളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ്. കളിമികവ് കൊണ്ടും വിനയമുള്ള പെരുമാറ്റം കൊണ്ടും ടീമിലെ വളരെ പ്രധാനപ്പെട്ടൊരു വ്യക്തിത്വമാണ് നെയ്മർ. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ്.'
നെയ്മർ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുമോ എന്ന് ആഞ്ചലോട്ടി അപ്പോഴും ഉറപ്പിച്ചു പറയുന്നില്ല. ടൂർണമെന്റിൽ നേരത്തെ മൊറോക്കോയ്ക്കും ജപ്പാനുമെതിരെയുള്ള മത്സരങ്ങൾക്ക് മുൻപും ആഞ്ചലോട്ടി സമാനമായ പ്രതികരണങ്ങൾ നടത്തിയിരുന്നെങ്കിലും നെയ്മർ ബെഞ്ചിൽ തന്നെ തുടരുകയായിരുന്നു.
കളിക്കളത്തിൽ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെങ്കിലും ബ്രസീൽ ക്യാംപിൽ നെയ്മർ ഇപ്പോഴും വലിയൊരു സ്വാധീനശക്തിയാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും നേതൃപാടവവും വിനീഷ്യസ് ജൂനിയർ, എൻഡ്രിക് തുടങ്ങിയ യുവ താരങ്ങളുമായുള്ള അടുത്ത ബന്ധവും അദ്ദേഹത്തെ സ്ക്വാഡിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാക്കി മാറ്റുന്നു.
ഹാളണ്ടിന്റെ നേതൃത്വത്തിൽ തോൽവിയറിയാതെ മുന്നേറുന്ന നോർവേയെ നേരിടാൻ ബ്രസീൽ ഒരുങ്ങുമ്പോൾ നെയ്മറുടെ റോൾ എന്തായിരിക്കും. മത്സരത്തിന്റെ തുടക്കം മുതൽക്കാണോ അതോ പകരക്കാരനായിട്ടാണോ അദ്ദേഹം ഇറങ്ങുക എന്നതും കൗതുകമുണർത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates