

ന്യൂയോർക്ക്: നിലവിലെ ചാംപ്യൻമാരായ അർജന്റീനയുടെ തുടർച്ചയായ രണ്ടാം ഫിഫ ലോകകപ്പ് ഫൈനൽ പ്രവേശം ഇതിഹാസ താരം ഡീഗോ മറഡോയ്ക്ക് സമർപ്പിച്ച് അർജന്റീന നായകനും മാന്ത്രിക മനുഷ്യനുമായ ലയണൽ മെസി. ബുധനാഴ്ച അറ്റ്ലാന്റയിലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന ആവേശമുണർത്തിയ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീന ഫൈനലിലേക്ക് യോഗ്യത നേടിയത്. ടൂർണമെന്റിലെ തന്റെ ഗോൾവേട്ടയുടെ എണ്ണം കൂട്ടാൻ ലയണൽ മെസിക്ക് കഴിഞ്ഞില്ലെങ്കിലും, ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അർജന്റീന നടത്തിയ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഈ 39കാരന്റെ മാജിക്കൽ സാന്നിധ്യവും പ്രകടനവുമായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പിറന്ന രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകി മെസി കളം നിറഞ്ഞതോടെ സ്പെയിനുമായുള്ള കലാശപ്പോരാട്ടത്തിന് അർജന്റീന ടിക്കറ്റെടുത്തു.
ഈ ചരിത്ര വിജയത്തിന് ശേഷമാണ് അർജന്റീനയുടെ എക്കാലത്തെയും വലിയ ഇതിഹാസമായ ഡീഗോ മാറഡോണയ്ക്ക് മെസി വൈകാരികമായ രീതിയിൽ ആദരവ് അർപ്പിച്ചത്. പ്രശസ്ത മാധ്യമമായ 'ടൈക് സ്പോർട്സിനോട്' സംസാരിക്കവെ കൃത്യം 40 വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരെയുള്ള അവിസ്മരണീയമായ ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച മാറഡോണയ്ക്കാണ് മെസി ഈ വിജയം സമർപ്പിച്ചത്.
'യാതൊരു സംശയവുമില്ല ഡീഗോ ഇത് മുകളിൽ ഇരുന്ന് ഒരുപാട് ആസ്വദിക്കുന്നുണ്ടാകും. കാരണം ഇന്ന് അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രത്യേകത നിറഞ്ഞൊരു ദിവസമായിരുന്നു. അദ്ദേഹത്തിന് ഈ സന്തോഷം സമ്മാനിക്കാൻ കഴിഞ്ഞതിലും മുകളിൽ ഇരുന്ന് അദ്ദേഹം ഇത് എങ്ങനെയാണോ ആഗ്രഹിക്കുന്നത് അങ്ങനെ അനുഭവിക്കുന്നതിലും വലിയ സന്തോഷമുണ്ട്. അദ്ദേഹം ഇത് ആസ്വദിക്കട്ടെ കാരണം ഇത് അദ്ദേഹത്തിനുള്ള സമ്മാനം കൂടിയാണ്.'
1986ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മാറഡോണ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തതിന്റെ കൃത്യം നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ വിജയം വന്നെത്തിയത്. അന്ന് അദ്ദേഹം നേടിയ പ്രശസ്തമായ 'ഹാൻഡ് ഓഫ് ഗോഡ്' ഗോളും 'നൂറ്റാണ്ടിന്റെ ഗോളും' ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. 40 വർഷങ്ങൾക്ക് ശേഷം, അർജന്റീനയുടെ ഈ തകർപ്പൻ തിരിച്ചുവരവ് വിജയത്തിൽ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിക്കൊണ്ട് മെസി കടുത്ത പോരാട്ടത്തിന്റെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അധ്യായം കൂടി കൂട്ടിച്ചേർത്തു.
'മത്സരത്തിനു മുൻപ് അർജന്റീനയുടെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് വളരെ സവിശേഷമായ ഒന്നാണ് അവിടെ സംഭവിച്ചത്. കാണികളുടെ ഉള്ളിൽ നിന്നുള്ള ആ മന്ത്രധ്വനികൾ ഞങ്ങൾ കേൾക്കാൻ തുടങ്ങി. ആളുകൾ വളരെ പ്രത്യേകമായ രീതിയിലാണ് അത് പാടിയത്. ഞങ്ങൾ പരസ്പരം ആ ആവേശം ഉൾക്കൊണ്ടു. ഇതൊരു ഫുട്ബോൾ മത്സരം മാത്രമാണെന്ന് അറിയാമെങ്കിലും ചില സമയങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾ അത് ആ രീതിയിലാണ് അനുഭവിച്ചറിഞ്ഞത്. ആ ആവേശത്തോടെ തന്നെയാണ് കളിച്ചതും'- മെസി പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനിനെ നേരിടും. 1938ൽ ഇറ്റലിയും 1962ൽ ബ്രസീലിനും ശേഷം ഫിഫ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടമാണ് അർജന്റീന ഈ ഫൈനലിലൂടെ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates