

ഡാലസ്: കിരീട പ്രതീക്ഷയിൽ നിൽക്കുന്ന നെതർലൻഡ്സിന്റെ വിജയത്തുടക്കമിടാമെന്ന മോഹത്തിന് പൂട്ടിട്ട് ജപ്പാൻ. ലോകകപ്പിൽ വമ്പൻമാരെ വിറപ്പിക്കുന്ന പതിവ് ബ്ലൂ സാമുറായികൾ ഇത്തവണയും തെറ്റിച്ചില്ല. രണ്ട് തവണ ലീഡ് ഉണ്ടായിട്ടും ഓറഞ്ച് പടയെ ജപ്പാൻ 2-2നു പൂട്ടി. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ആദ്യ മത്സരം തോൽക്കാതെ തുടങ്ങിയ ചരിത്രമുണ്ട് ജപ്പാന്. ഇത്തവണ അതിനു മാറ്റം വരുമോ എന്ന സംശയം ജനിച്ചെങ്കിലും കെയ്റ്റോ നകാമുറ, ദെയ്ചി കമാഡ എന്നിവരുടെ ഗോളുകൾ അവരുടെ സമനില തെറ്റിക്കാതെ കാത്തു.
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. വിരസവും. തുടക്കത്തിൽ നെതർലൻഡ്സിന്റെ ഡാനിയൽ മാലൻ നടത്തിയ മുന്നേറ്റം ജപ്പാൻ ഗോൾ കീപ്പർ സിയോൺ സുസുക്കി മിന്നും സേവിലൂടെ രക്ഷപ്പെടുത്തി. ഈ മുന്നേറ്റം മാറ്റി നിർത്തിയാൽ നെതർലൻഡ്സിനും ജപ്പാനും ആദ്യ പകുതിയിൽ നിലവാരമുള്ള കളി പുറത്തെടുക്കാൻ സാധിച്ചില്ല. മിഡ്ഫീൽഡിൽ തകേഫുസ കുബോ തീർത്തും നിറം മങ്ങിയതും ജപ്പാന്റെ കളിയെ ബാധിച്ചു. മറുഭാഗത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
വാൻ ഡെ വെൻ, കോഡി ഗാക്പോ എന്നിവർ ആദ്യ പകുതിയിൽ ഗോൾ നീക്കം നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ജപ്പാന്റെ ഭാഗത്തു നിന്നു ആദ്യമായൊരു മികച്ച നീക്കം വന്നത് 43ാം മിനിറ്റിൽ. ഇടതു ഭാഗത്തു നിന്നു ലഭിച്ച ക്രോസ് കെയ്റ്റോ നകാമുറ വലത് ഭാഗം ലക്ഷ്യമിട്ട് തൊടുത്തെങ്കിലും പന്ത് പോസ്റ്റിൽ തൊട്ടിയുരുമ്മി പുറത്തു പോയി. പിന്നാലെ നെതർലൻഡ്സ് പ്രതിരോധത്തെ പരീക്ഷിച്ച് അയാസെ ഉഡെയുടെ ഷോട്ടും വന്നു. അതും പക്ഷേ ലക്ഷ്യം തെറ്റി.
കൃത്യം പറഞ്ഞാൽ 50ാം മിനിറ്റിനു ശേഷമാണ് മത്സരം അവേശത്തിലേക്ക് വന്നത്. ഡച്ച് താരം കോഡി ഗാക്പോയെ ജപ്പാനീസ് ക്യാപ്റ്റൻ റിറ്റ്സു ഡോവൻ വീഴ്ത്തിയതിനു നെതർലൻഡ്സിനു അനുകൂലമായി ഫ്രീകിക്ക്. ഇത് നേട്ടത്തിലെത്തിക്കാൻ അവർക്കായില്ലെങ്കിലും സെക്കൻഡ് ബോൾ എടുത്ത റയാൻ ഗ്രാവൻബെർഗ് പന്ത് നേരെ ക്യാപ്റ്റനും പ്രതിരോധക്കരുത്തനുമായ വിർജിൽ വാൻ ഡെയ്കിനെ കണക്കാക്കി ക്രോസ് ചെയ്തു. താരം പിഴയ്ക്കാതെ ഹെഡ്ഡർ വലയിലേക്കിട്ട് ഡച്ച് സംഘത്തിന് ലീഡ് സമ്മാനിച്ചു. 51ാം മിനിറ്റിലാണ് ഗോളിന്റെ പിറവി.
ഗോൾ വഴങ്ങേണ്ടി വന്നതോടെ ജപ്പാനും ഉണർന്നു. അവരും ആക്രമണത്തിലേക്ക് കടന്നു. അതിവേഗം ഫലവും കിട്ടി. നെതർലൻഡ‍്സിന്റെ ഗോൾ ആഹ്ലാദത്തിനു 6 മിനിറ്റ് മാത്രമാണ് ജപ്പാൻ ദൈർഘ്യം നൽകിയത്. 57ാം മിനിറ്റിൽ കെയ്റ്റോ നകാമുറയുടെ ഗോളാണ് ജപ്പാന് സമനില സമ്മാനിച്ചത്. തകേഫുസ കുവോയുടെ നീക്കത്തിനൊടുവിൽ കിട്ടിയ പന്ത് നകാമുറ നെടുനീളൻ ഷോട്ടിലൂടെ വലയിൽ കയറ്റി.
ലീഡ് തിരികെ പിടിക്കാൻ നെതർലൻഡ്സും നീക്കം തുടങ്ങി. 64ാം മിനിറ്റിൽ അവർ രണ്ടാം ഗോളും നേടി. ക്രിസെൻസിയോ സമ്മർവില്ലയാണ് വല ചലിപ്പിച്ചത്. പെനാൽറ്റി ഏരിയയ്ക്ക് പുറത്തു നിന്നു ഗ്രാവൻബെർഗ് നൽകിയ പാസ് സ്വീകരിച്ച് സമ്മർവില്ല ബോക്സിന്റെ അറ്റത്തു നിന്നു ഒരു നെടുനീളൻ ഷോട്ട് പായിച്ചു. കൃത്യം വലയിൽ തന്നെ അതു കയറുകയും ചെയ്തു. ജപ്പാൻ ഗോൾ കീപ്പർ സുസുക്കിയുടെ ഡൈവിനൊന്നും ആ ഷോട്ട് തടുക്കാൻ സാധിച്ചില്ല.
മെംഫിസ് ഡിപായ്, ക്വിന്റൻ ടിംബർ അടക്കമുള്ള താരങ്ങളെ കളത്തിലിറക്കി ലീഡ് ഉയർത്താൻ അവസാന ഘട്ടത്തിലേക്ക് കടന്ന സമയത്ത് ഡൊണാൾഡ് കൂമാൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും വിജയം കൊണ്ടുവന്നില്ല. തുടരൻ ആക്രമണങ്ങളുമായി ഓറഞ്ച് പട കിണഞ്ഞു ശ്രമിച്ചിട്ടും ഗോളും പിറന്നില്ല. കളി നെതർലൻഡ്സ് ജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് അവരുടെ നെഞ്ച് തകർത്ത് ജപ്പാൻ സമനില ഗോൾ നേടി വീണ്ടും തിരിച്ചെത്തിയത്.
കളി അവസാന 5 മിനിറ്റിലേക്ക് കടന്നു. സമനിലയ്ക്കായി ജപ്പാനും ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലവും അവർക്ക് കിട്ടി. 89ാം മിനിറ്റിൽ കിട്ടിയ കോർണർ സമർഥമായി വലയിലേക്കിട്ട് ഡെയ്ചി കമാഡയാണ് ജപ്പാനെ തോൽക്കാതെ രക്ഷപ്പെടുത്തിയത്. ഇഞ്ച്വറി സമയം 6 മിനിറ്റ് കിട്ടിയെങ്കിലും മത്സരത്തിൽ പിന്നീട് ഗോൾ വന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates