

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമിനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. 41 കാരനായ റൊണാൾഡോയുടെ മൈതാനത്തെ ചലനവേഗ കുറവ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ എന്ന് വിമർശകർ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കൂടാതെ കളിക്കാർ റൊണാൾഡോയ്ക്ക് മാത്രം പന്ത് എത്തിച്ചു നൽകാൻ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു.
ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വിങ്ങർ ഫ്രാൻസിസ്കോ കോൺസിസാവോ രംഗത്തെത്തി. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ കോൺസിസാവോ ടീമിനെതിരേയും നായകനെതിരേയും ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചു.
'അദ്ദേഹത്തിന് തന്നെ പാസ് നൽകണമെന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. മാർക്ക് ചെയ്യപ്പെടാതെ, ഏറ്റവും മികച്ച പൊസിഷനിൽ ആരാണോ ഉള്ളത് അവർക്കാണ് ഞാൻ പന്ത് കൈമാറുന്നത്. ടീമിന്റെ കൂട്ടായ വിജയത്തിന് ഓരോ കളിക്കാരനും പ്രധാനമാണ്. റൊണാൾഡോയും ഈ സ്ക്വാഡിലെ മറ്റൊരു അംഗം മാത്രമാണ്.'
'തന്റെ കരിയർ കൊണ്ടും 41ാം വയസിലും അദ്ദേഹം പ്രകടിപ്പിക്കുന്ന വിജയ ദാഹം കൊണ്ടും ക്രിസ്റ്റ്യാനോ എല്ലാവർക്കും ഒരു മാതൃകയാണ്. നേതൃപാടവത്തിലും ഗോൾ നേടുന്നതിലും അദ്ദേഹം ഒരു ഉദാഹരണമാണ്. ഗോൾ അടിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. മറ്റേതൊരു കളിക്കാരനെയും പോലെ ടീമിനെ സഹായിക്കാനാണ് അദ്ദേഹവും ഇവിടെയുള്ളത്.'
'വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. അടുത്ത മത്സരത്തിൽ മികച്ച ക്വാളിറ്റി പുറത്തെടുത്ത് വിജയിക്കാനാണ് ടീം ആഗ്രഹിക്കുന്നത്'- കോൺസിസാവോ കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് പോർച്ചുഗൽ. ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് കെ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താൻ ഈ മത്സരം ജയിച്ച് 3 പോയിന്റുകൾ നേടുക പോർച്ചുഗലിന് അനിവാര്യമാണ്. ജയത്തിലൂടെ നോക്കൗട്ടിലെത്താനുള്ള ദൂരം അതിവേഗം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates