

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജന്റീന പോരാട്ടത്തിലെ ആദ്യ പകുതി ഗോൾ രഹിതം. കടുത്ത ആക്രമണങ്ങളുമായി സ്പെയിൻ കളം വാണപ്പോൾ കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ നേടാനാണ് അർജന്റീന ശ്രമിച്ചത്. ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താനായില്ല.
കിക്കോഫിനു പിന്നാലെ ആദ്യ ഗോൾ ശ്രമം ഉണ്ടായത് സ്പെയിനിന്റെ ഭാഗത്തു നിന്ന്. ലമീൻ യമാലാണ് ആദ്യ മുന്നേറ്റം നടത്തിയത്. യമാലിന്റെ ശ്രമം അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനസ് നിഷ്ഫലമാക്കി. പിന്നാലെ സ്പെയിൻ വീണ്ടും അർജന്റീന ബോക്സിൽ അപകടം വിതച്ചു. തൊട്ടു പിന്നാലെ അർജന്റീയുടെ ഒരു കൗണ്ടർ അറ്റാക്കും വന്നു. മെസിയുടെ മുന്നേറ്റം ഉനയ് സിമോൺ ബോക്സിനു പുറത്തേക്ക് വന്ന് തടഞ്ഞു. പിന്നാലെ സ്പെയിനിന്റെ തുടരെ തുടരെയുള്ള മുന്നേറ്റങ്ങൾ. മത്സരത്തിൽ പിന്നീട് പാസുകളുമായി സ്പെയിൻ നിറയുന്ന കാഴ്ച. അതിനിടെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ അർജന്റീനയും നടത്തുന്നുണ്ടായിരുന്നു. 11 മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ കോർണർ. സ്പെയിനിനു അനുകൂലമായിരുന്നു.
16ാം മിനിറ്റ് പിന്നിട്ടപ്പോൾ യമാൽ വലത് വിങിൽ നിന്നു ഒരു ലോങ് പാസ് സ്വീകരിച്ച് അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാൽ താരത്തിന്റെ പാസ് കണക്ട് ചെയ്യും മുൻപ് എമി മാർട്ടിനസ് തടഞ്ഞു. 21ാം മിനിറ്റ് പിന്നിട്ടപ്പോൾ മെസിയുടെ ഒരു മുന്നേറ്റം വന്നെങ്കിലും അത് ഓഫ് സൈഡായി. 22ാം മിനിറ്റ് കഴിഞ്ഞപ്പോൾ സ്പെയിനിനു രണ്ടാം കോർണർ. എമി അത് കൈയിൽ ഒതുക്കി. 30ാം മിനിറ്റിൽ യമാലിന്റെ വലതു വിങ്ങിലൂടെയുള്ള മറ്റൊരു പാസ്. എന്നാൽ ഡാനി ഓൽമോയ്ക്ക് അത് കണക്ട് ചെയ്യാൻ സാധിച്ചില്ല. ഇടതു വിങ്ങിൽ നിന്നു 31 മിനിറ്റ് കഴിഞ്ഞപ്പോൾ ബയ്നയുടെ ഒരു ക്രോസ് ശ്രമവും പിന്നാലെ വന്നു. അർജന്റൈൻ പ്രതിരോധം അപകടം ഒഴിവാക്കി. പിന്നാലെ ഇടതടവില്ലാതെ സ്പെയിനിന്റെ കടുത്ത ആക്രമണങ്ങളാണ് കണ്ടത്. 38ാം മിനിറ്റിൽ ഒയർസബാലിന്റെ ഒരു ഗോൾ ശ്രമം എമി കൈയിൽ ഒതുക്കി ഇല്ലാതാക്കി.
40ാം മിനിറ്റിൽ ഒയർസബാലിന്റെ കൗണ്ടർ തടയാൻ ശ്രമിച്ച് ലിസാൻഡോ മാർട്ടിനസ് ഫൈനലിലെ ആദ്യ മഞ്ഞ കാർഡ് സ്വന്തമാക്കി. പിന്നാലെ 42 മിനിറ്റ് കഴിഞ്ഞപ്പോൾ കുക്കുറേയയുടെ ഒരു ടാർജറ്റ് ഷോട്ടും വന്നു. എന്നാൽ അത് പുറത്തേക്കാണ് പോയത്. ആദ്യ പകുതിക്കു തൊട്ടു മുൻപ് അർജന്റീന ആദ്യ സബ്സ്റ്റ്യൂട്ട് വിളിച്ചു. ലിസാൻഡ്രോ മാർട്ടിനസിനു പകരം നിക്കോളാസ് ഒഡാമൻഡി ഇറങ്ങി. മാർട്ടിനസിനു പരിക്കേറ്റാണ് കളം വിടേണ്ടി വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് അർജന്റീനയുടെ ഒരു ഗോൾ ശ്രമം വന്നെങ്കിലും ഉനയ് സിമോൺ ഇല്ലാതാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates