

സാൻഫ്രാൻസിസ്കോ: ലോകകപ്പ് ഫുബോളിൽ പന്ത് തട്ടുന്ന ചരിത്രത്തിലെ ആദ്യ മലയാളി താരം എന്ന അനുപമ നേട്ടത്തിലേക്ക് തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷീർ ഇറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഖത്തർ ഇന്നിറങ്ങുമ്പോൾ ജയത്തിനായി പ്രാർഥിച്ചും പ്രതീക്ഷ വച്ചും മലയാളി ജനതയുമുണ്ടാകും. ഖത്തർ ടീമിൽ തഹ്സിനുമുണ്ട്. തഹ്സിന് ഇലവനിൽ അവസരം കിട്ടുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.
ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 മുതലാണ് ഖത്തറിന്റെ പോരാട്ടം. എതിരാളികൾ കരുത്തരായ സ്വിറ്റ്സർലൻഡ്. സാൻഫ്രാൻസിസ്കോയിലെ ബേ ഏരിയയിലാണ് പോരാട്ടം.
2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ ഇത് രണ്ടാം തവണയാണ് ടൂർണമെന്റിൽ കളിക്കുന്നത്. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിലെ മൂന്ന് കളികളും തോറ്റ് മടങ്ങി. കരുത്തരായ സ്വിറ്റ്സർലൻഡിന് 13ാം ലോകകപ്പാണിത്. കഴിഞ്ഞ മൂന്ന് എഡിഷനിലും ടീം പ്രീ ക്വാർട്ടറിലെത്തിയിരുന്നു.
കണ്ണൂര്‍ തലശ്ശേരി സ്വദേശി ജംഷീദിന്റെയും ഷൈമയുടെയും മകനാണ് 19-കാരനായ തഹ്സിന്‍ മുഹമ്മദ്. ഖത്തര്‍ ലീഗില്‍ അല്‍ ദുഹൈല്‍ താരമാണ് അദ്ദേഹം. തഹ്സിന്‍ മുഹമ്മദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്‌സിന്‍ കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്സിന്‍ മുഹമ്മദ് കളിച്ചിട്ടുണ്ട്.
1996ലാണ് കുടുംബം ഖത്തറിലേക്ക് കുടിയേറിയത്. അവിടെയാണ് തഹ്‌സിന്‍ ജനിച്ചതും തന്റെ ഫുട്‌ബോള്‍ യാത്രയ്ക്ക് തുടക്കം കുറിച്ചതും. ദോഹയില്‍ വളര്‍ന്ന തഹ്‌സിന് ആ രാജ്യവുമായി എന്നും ആഴത്തിലുള്ളൊരു ആത്മബന്ധമുണ്ട്. ഖത്തര്‍ പൗരത്വമുള്ള തഹ്‌സിന്‍ ഏറെ അഭിമാനത്തോടെയാണ് ഖത്തറിനെ തന്റെ സ്വന്തം രാജ്യമെന്ന് വിശേഷിപ്പിക്കുന്നത്. ഖത്തറിലെ മികച്ച കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ പേരുകേട്ട പ്രശസ്തമായ 'ആസ്പയര്‍ ഫുട്‌ബോള്‍ അക്കാദമി'യിലാണ് തഹ്‌സിന്‍ പരിശീലനം നേടിയത്. പണ്ട് കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള, മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ പിതാവാണ് തഹ്‌സിന്റെ ഏറ്റവും വലിയ പ്രചോദനങ്ങളിലൊരാള്‍.
ലെഫ്റ്റ് വിങ്ങില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന, പന്തുമായി എതിരാളികളെ വെട്ടിയൊഴിഞ്ഞു പോകുന്നതില്‍ അതീവ മിടുക്കനായ ഒരു വിങ്ങറാണ് തഹ്‌സിന്‍. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള തഹ്‌സിന്റെ കഴിവും വേഗതയും, വരും വര്‍ഷങ്ങളില്‍ ഫുട്‌ബോള്‍ ലോകം ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു കളിക്കാരനായി അദ്ദേഹത്തെ മാറ്റുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates