

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ മുൻ ചാംപ്യൻമാരായ ബ്രസീൽ ഇന്ന് ഏഷ്യൻ കരുത്തരായ ജപ്പാനെ നേരിടാനിറങ്ങുകയാണ്. നിർണായക പോരാട്ടത്തിനു ഇറങ്ങും മുൻപ് തന്റെ മുത്തശ്ശിയുടെ സന്ദേശം കേട്ട് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ കാമറയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ഗോളടിച്ചും ഗോളടിപ്പിച്ചും ബ്രസീൽ മുന്നേറ്റത്തിൽ നിർണായകമായി നിൽക്കുന്ന താരം വിനീഷ്യസ് ജൂനിയറാണ്. വിനീഷ്യസിനെ മുൻനിർത്തിയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ടീമിനെ ഒരുക്കുന്നത്. അതിനിടെയാണ് വൈകാരിക നിമിഷങ്ങൾ.
ബ്രസീലിയൻ മാധ്യമമായ 'ഗ്ലോബോ'യുടെ പ്രത്യേക ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേയാണ് മുത്തശ്ശി ഡോണ നിൽസയുടെ അപ്രതീക്ഷിത വിഡിയോ സന്ദേശം കണ്ട് വിനീഷ്യസ് വിങ്ങിപ്പൊട്ടിയത്. തന്‍റെ വളർച്ചയിൽ നിഴലായി നിന്ന മുത്തശ്ശിയുടെ വാക്കുകൾ വിനീഷ്യസിനെ വികാരഭരിതനാക്കി. വിനിയുടെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകൾ ഓർത്തെടുത്ത് മുത്തശ്ശി പറഞ്ഞ വാക്കുകൾ ഒരുവേള ആരാധകരുടേയും നെഞ്ചുലയ്ക്കുന്നതായി.
'വിനി വളരെ നാണംകുണുങ്ങിയായ കുഞ്ഞായിരുന്നു. ഫുട്ബോൾ മാത്രമായിരുന്നു അവന്‍റെ ലോകം. 16 വയസു വരെ അവൻ എന്‍റെ കൂടെയാണ് ഉറങ്ങിയത്. വിനി, എന്‍റെ പ്രിയപ്പെട്ട കൊച്ചുമകനെ ദൈവം എപ്പോഴും നിന്നെ സംരക്ഷിക്കട്ടെ. മുത്തശ്ശി നിന്നെ ഒത്തിരി സ്നേഹിക്കുന്നു'- എന്നായിരുന്നു മുത്തശ്ശി ഡോണ നിൽസയുടെ വാക്കുകള്‍.
മുത്തശ്ശിയുടെ വാക്കുകൾ കേട്ട് കണ്ണീരണിഞ്ഞ വിനീഷ്യസ് താൻ കടന്നുവന്ന കഠിനമായ വഴികളെക്കുറിച്ച് തുറന്നു പറഞ്ഞു.
'വളരെ ചെറിയൊരു വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അതുകൊണ്ടാണ് 16 വയസുവരെ ഞാൻ മുത്തശ്ശിയുടെ കൂടെ ഉറങ്ങിയത്. എന്നെ സഹായിക്കാൻ അവർക്ക് സാധ്യമായതെല്ലാം ചെയ്തു. എന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചത് അവരാണ്. ഒരു ദിവസം നമ്മൾ സ്നേഹിക്കുന്നവർ നമ്മെ വിട്ടുപിരിയുമെന്ന് എനിക്കറിയാം. അതുകൊണ്ട് ലഭിക്കുന്ന ഓരോ നിമിഷവും ഞാൻ അവരോടൊപ്പം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. എന്‍റെ സ്വപ്നങ്ങൾ സഫലമാക്കാൻ എന്‍റെ കുടുംബം ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്'- വിനീഷ്യസ് വ്യക്തമാക്കി.
ബ്രസീൽ ക്ലബ് ഫ്ലെമെംഗോയിലൂടെ കരിയർ ആരംഭിച്ച താരമാണ് വിനി. പിന്നീട് റയൽ മാഡ്രിഡിന്‍റെ നെടും തൂണായി മാറിയ താരം അവരുടെ ഇതിഹാസ താരമെന്ന പെരുമയിലേക്കുള്ള വളർച്ചയിലാണ്. സമീപ കാലത്ത് സ്പാനിഷ് വമ്പൻമാർ സ്വന്തമാക്കിയ നേട്ടങ്ങളിൽ നിർണായകമായതും വിനിയുടെ സാന്നിധ്യമാണ്. ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങളും താരത്തിനു ചുറ്റുമാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.
ഈ ലോകകപ്പില്‍ ബ്രസീലിന്‍റെ വജ്രായുധമാണ് വിനീഷ്യസ്. ഗ്രൂപ്പ് ഘട്ടത്തിൽ 4 ഗോളുകളും ഒരു അസിസ്റ്റും വിനീഷ്യസിനുണ്ട്. ഈ പ്രകടനത്തോടെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ ബ്രസീലിയൻ താരമെന്ന റെക്കോർഡും വിനീഷ്യസ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates