

ബെല്‍ഫാസ്റ്റ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യൂറോപ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനി, കരുത്തരായ ബെല്‍ജിയം ടീമുകള്‍ക്കു ജയം. മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ ഐസ്‌ലന്‍ഡ് സമനിലയില്‍ തളച്ചു. സ്ലോവാക്യ, കൊസോവ, യുക്രൈന്‍ ടീമുകളും ജയം സ്വന്തമാക്കി. ജയത്തോടെ ജർമനി, ബെൽജിയം ടീമുകൾ ലോകകപ്പ് യോഗ്യതയിലേക്ക് കൂടുതൽ അടുത്തു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുന്നവർ നേരിട്ട് യോഗ്യത നേടും. രണ്ടാം സ്ഥാനത്തുള്ളവർക്ക് പ്ലേ ഓഫ് കളിച്ചും യോഗ്യത ഉറപ്പിക്കാം.
വടക്കന്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ജര്‍മനി വീഴ്ത്തിയത്. കളിയിലുടനീളം മുന്‍ ചാംപ്യന്‍മാരെ വിറപ്പിക്കുന്ന പോരാട്ട വീറാണ് അയര്‍ലന്‍ഡ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ യുവ താരം നിക്ക് വോള്‍ട്ടമാഡ നേടിയ ഗോളിലാണ് ജര്‍മന്‍ വിജയം സ്വന്തമാക്കിയത്. താരത്തിന്റെ ജര്‍മന്‍ ദേശീയ ടീമിനായുള്ള ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്.
കളിയിലുടനീളം ആക്രമണത്തില്‍ ജര്‍മനിയ്‌ക്കൊപ്പം നിന്ന പ്രകടനമാണ് വടക്കന്‍ അയര്‍ലന്‍ഡ് പുറത്തെടുത്തത്. കളിയുടെ 31ാം മിനിറ്റില്‍ ഡേവിഡ് റോം എടുത്ത കോര്‍ണറില്‍ നിന്നാണ് ജര്‍മനിയുടെ വിജയ ഗോള്‍ വോള്‍ട്ടമാഡ വലയിലിട്ടത്. ഗോള്‍ പോസ്റ്റിനു കീഴില്‍ ഒലിവര്‍ ബോമാന്റെ പ്രകടനം ജര്‍മനിയെ പലപ്പോഴും രക്ഷപ്പെടുത്തി.
മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെതിരെ കിടിലന്‍ പോരാണ് ഐസ്‌ലന്‍ഡ് പുറത്തെടുത്തത്. 39ാം മിനിറ്റില്‍ തന്നെ അവര്‍ ഫ്രാന്‍സിനെതിരെ മുന്നിലെത്തി. വിക്ടര്‍ പാള്‍സനാണ് ഗോളടിച്ചത്. പന്തടക്കത്തിലും ആക്രമണത്തിലും ഫ്രാന്‍സ് മുന്നില്‍ നിന്നെങ്കിലും കൗണ്ടര്‍ അറ്റാക്കുകളാണ് ഐസ്‌ലന്‍ഡ് പയറ്റിയ തന്ത്രം. ലക്ഷ്യത്തിലേക്ക് അവര്‍ 2 ഷോട്ടുകളാണ് ഉതിര്‍ത്തത്. രണ്ടും വലയിലാക്കാന്‍ അവര്‍ക്കായി. ഫ്രാന്‍സ് 20 തവണയാണ് ഗോളിനായി ശ്രമിച്ചത്. അതില്‍ 9 ഓണ്‍ ടാര്‍ജറ്റ്.
63ാം മിനിറ്റിലാണ് ഒടുവില്‍ ഫ്രഞ്ച് ടീം സമനില പിടിച്ചത്. ക്രിസ്റ്റഫര്‍ എന്‍കുന്‍കുവാണ് വല ചലിപ്പിച്ചത്. 68ാം മിനിറ്റില്‍ ജീന്‍ ഫിലിപ്പ് മറ്റേറ്റ അവരെ മുന്നിലെത്തിച്ചു. എന്നാല്‍ ആഹ്ലാദത്തിന്റെ ആയുസ് രണ്ട് മിനിറ്റേ നീണ്ടുള്ളു. ക്രിസ്റ്റ്യന്‍ ഹ്ലിന്‍സന്‍ ഐസ്‌ലന്‍ഡിനു സമനില ഒരുക്കി. ശേഷിച്ച 20 മിനിറ്റില്‍ ഫ്രാന്‍സിനെ ഗോളടിക്കാന്‍ അവര്‍ സമ്മതിച്ചതുമില്ല.
കഴിഞ്ഞ കളിയില്‍ വടക്കന്‍ മാസിഡോണിയയോടു സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് ബെല്‍ജിയം വെയ്ല്‍സിനെതിരെ ത്രില്ലര്‍ ജയം പിടിച്ചു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയം ജയിച്ചു കയറിയത്.
കെവിന്‍ ഡിബ്രുയ്‌നെ നേടിയ ഇരട്ട പെനാല്‍റ്റി ഗോളുകളും തോമസ് മനിയര്‍, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് എന്നിവരുടെ ഗോളുകളുമാണ് ബെല്‍ജിയത്തിനു ജയമൊരുത്തിയത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബെല്‍ജിയം ഗംഭീരമായി തിരിച്ചു വന്നത്. എട്ടാം മിനിറ്റില്‍ ജോ റോഡനിലൂടെയാണ് വെയ്ല്‍സ് മുന്നിലെത്തിയത്. 18ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ട് ഡിബ്രുയ്‌നെ ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. ആറ് മിനിറ്റിനുള്ളില്‍ അവര്‍ മനിയറിലൂടെ ലീഡും പിടിച്ചു.
76ാം മിനിറ്റില്‍ ഡിബ്രുയ്‌നെ രണ്ടാം പെനാല്‍റ്റിയും വലയിലാക്കി ലീഡ് മൂന്നാക്കി ഉയര്‍ത്തി. 89ാം മിനിറ്റില്‍ നാതാന്‍ ബ്രോഡ്‌ഹെഡിലൂടെ വെയ്ല്‍സ് ലീഡ് കുറച്ചെങ്കിലും 90ാം മിനിറ്റില്‍ നാലാം ഗോള്‍ ട്രൊസാര്‍ഡിലൂടെ വലയിലാക്കി ബെല്‍ജിയം ജയം ഉറപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates