

ലൊസാഞ്ചലസ്: സോഫി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന ഫിഫ ലോകകപ്പിലെ യുഎസ്എ- പരാഗ്വെ പോരാട്ടത്തിൽ ഒരപൂർവ റെക്കോർഡ് പിറന്നു. അമേരിക്കൻ പ്രതിരോധ താരം ക്രിസ് റിച്ചാർഡ്സാണ് അനുപമ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ഒരു ലോകകപ്പ് പോരാട്ടത്തിൽ ഏറ്റവും കൂടുതൽ പാസുകൾ നൽകുന്ന താരമായി ക്രിസ് റിച്ചാർഡ്സ് മാറി. അതും 100 ശതമാനം കൃത്യതയോടെ!
ക്രിസ് റിച്ചാർഡ്സ് മത്സരത്തിൽ ആകെ 83 പാസുകളാണ് സഹ താരങ്ങൾക്ക് നൽകിയത്. ആ 83 പാസുകളും അദ്ദേഹം കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു (100 ശതമാനം ആക്യുറസി). 1966ന് മുതലാണ് ലോകകപ്പിലെ ചില അപൂർവ റെക്കോർഡുകൾ രേഖപ്പെടുത്താൻ അരംഭിച്ചത്. ലോകകപ്പ് പോരാട്ടത്തിൽ ഇത്രയും കൃത്യതയിൽ ഒരു താരം പാസുകൾ നൽകുന്നത് ഇതാദ്യമാണ്. ലോകകപ്പിലെ പാസിങ് റെക്കോർഡ് ഇനി ക്രിസ് റിച്ചാർഡ്സിന് സ്വന്തം.
ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ അമേരിക്ക പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർത്തുവിട്ടു. ലോകകപ്പ് ചരിത്രത്തിൽ അമേരിക്ക നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ലൈനാണിത്.
ക്രിസ്റ്റൽ പാലസ് ക്ലബിന്റെ സെന്റർ ബാക്കായ റിച്ചാർഡ്സ് മൗറീസിയോ പോചെറ്റിനോയുടെ തന്ത്രങ്ങളിൽ നിർണായക സ്ഥാനത്തുള്ള താരമാണ്. പ്രതിരോധത്തിൽ കരുത്തുറ്റ സാന്നിധ്യമാണ് താരം.
യുഎസ് ടീം മത്സരത്തിൽ സ്വന്തമാക്കിയ മറ്റ് നേട്ടങ്ങൾ
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ അമേരിക്ക മുന്നിലെത്തി. പുലിസിചിന്റെയും മക്കെന്നിയുടെയും മുന്നേറ്റത്തിനൊടുവിൽ പരാഗ്വെ താരം ഡാമിയൻ ബൊബാദില്ലയുടെ സെൽഫ് ഗോളിലൂടെയാണ് അമേരിക്ക ലീഡ് എടുത്തത്. ലോകകപ്പ് ചരിത്രത്തിൽ അമേരിക്ക നേടുന്ന ഏറ്റവും വേഗമേറിയ ഗോൾ കൂടിയാണിത്.
31ാം മിനിറ്റിലും തൊട്ടുപിന്നാലെ ഹാഫ് ടൈമിന് തൊട്ടുമുൻപും ബലോഗൻ ഇരട്ട ഗോളുകൾ നേടി. ലോകകപ്പ് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ തന്നെ അമേരിക്ക മൂന്ന് ഗോളുകൾ നേടുന്നതും ഇതാദ്യമാണ്. 73ാം മിനിറ്റിൽ മൗറീഷ്യോയിലൂടെ പരാഗ്വെ ഒരു ഗോൾ മടക്കിയെങ്കിലും, 88-ാം മിനിറ്റിൽ ജിയോ റെയ്ന മനോഹരമായ ഒരു ഗോളിലൂടെ അമേരിക്കയുടെ വിജയം ഉറപ്പിച്ചു.
38 വയസും 250 ദിവസവും പ്രായമുള്ള ടിം റീം ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കൻ താരമെന്ന ഫെർണാണ്ടോ ക്ലാവിജോയുടെ റെക്കോർഡ് തിരുത്തി കുറിച്ചു. 2002ൽ ബ്രയാൻ മക്ബ്രൈഡിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ യുഎസ്എ താരമായി ബാലോഗൻ മാറി.
അമേരിക്കയുടെ ഗ്രൂപ്പിലെ അടുത്ത മത്സരങ്ങൾ ഓസ്ട്രേലിയ, തുർക്കി ടീമുകൾക്കെതിരെയാണ്. ജൂൺ 19ന് സീറ്റിലിലിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നത്. ജൂൺ 25ന് ലൊസാഞ്ചലസിൽ വെച്ച് തുർക്കിയേയും ആതിഥേയർ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates